സലിംകുമാർ അമ്മയിൽ നിന്ന് രാജി വച്ചിട്ടില്ല; വിവാദങ്ങൾക്കു ശേഷമുള്ള അമ്മ യോഗം

നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു താരസംഘടനയായ അമ്മയിലുണ്ടായ വിവാദങ്ങളും തർക്കങ്ങളും കഴിഞ്ഞുപോയ കാര്യങ്ങളെന്ന് പ്രസിഡന്റ് ഇന്നസെന്റ്. സലിംകുമാർ അമ്മയിൽ നിന്നും രാജി വച്ചിട്ടില്ല. സലിംകുമാർ അയച്ചു എന്നു പറയപ്പെടുന്ന രാജിക്കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

അതേസമയം വിവാദങ്ങൾക്കു ശേഷം ആദ്യമായി ചേർന്ന അമ്മ പൊതുയോഗത്തിൽ നിന്നു സലിംകുമാറും ജഗദീഷും വിട്ടുനിന്നതു വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നും തങ്ങൾ പങ്കെടുക്കില്ലെന്ന് ഇവർ നേരത്തേ അറിയിച്ചതായും ഇന്നസെന്റ് പറഞ്ഞു.

ഇവരെക്കൂടാതെ സുരേഷ് ഗോപി, കെപിഎസി ലളിത, പൃഥ്വിരാജ് തുടങ്ങി ഏതാനും അംഗങ്ങളും അസൗകര്യം മൂലം വിട്ടുനിന്നതായി അദ്ദേഹം അറിയിച്ചു. കാൻസർ രോഗനിർണയത്തിനായി അമ്മയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ മൊബൈൽ യൂണിറ്റുകൾ സഞ്ചരിക്കുന്ന പദ്ധതിക്കു നാലു മാസത്തിനകം തുടക്കം കുറിക്കും.

ബോധവൽക്കരണ പ്രവർത്തനങ്ങളിൽ നടീനടന്മാരുടെ സജീവസാന്നിധ്യമുണ്ടാകും. വീടില്ലാത്തവർക്കായി വീടു നിർമിച്ചുകൊടുക്കുന്ന ‘അക്ഷരവീട്’ പദ്ധതിക്കും രൂപം നൽകിട്ടുണ്ട്. അമ്മയിലെ ഭവനരഹിതരായ കലാകാരന്മാർക്കു പുറമെ വീടില്ലാത്ത സാധാരണക്കാർക്കും പാർപ്പിടം നിർമിച്ചുകൊടുക്കും. ആർക്കിടെക്റ്റ് ശങ്കറാണ് ഭവനങ്ങൾ രൂപകൽപന ചെയ്യുന്നത്.

അമ്മ നൽകി വരുന്ന കൈനീട്ടം 11 കലാകാരന്മാർക്കു കൂടി നൽകും. നിലവിൽ 112 പേർക്ക് അയ്യായിരം രൂപ പ്രതിമാസം നൽകുന്നുണ്ട്. അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. പഴയകാല അഭിനേത്രി എൻ.ഓമനയ്ക്ക് വിശിഷ്ടാംഗത്വം നൽകാനും തീരുമാനിച്ചു.

രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും അമ്മയിലുള്ളത് സംഘടനയ്ക്ക് അഭിമാനം പകരുന്ന കാര്യമാണെന്ന് ഇന്നസെന്റ് പറഞ്ഞു. കാരുണ്യ സാമൂഹിക സേവന മേഖലകളിൽ അമ്മയുടെ പങ്കാളിത്തത്തോടെ നടത്താനാകുന്ന പദ്ധതികളെക്കുറിച്ചു സർക്കാരുമായി കൂടിയാലോചന നടത്തും. എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട മുകേഷിനെയും കെ.ബി.ഗണേഷ്കുമാറിനെയും ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ താരങ്ങളെയും ആദരിച്ചു.

മധു, മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സിദ്ദീഖ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ഇടവേള ബാബു, നിവിൻ പോളി, ദേവൻ, കാവ്യാ മാധവൻ തുടങ്ങി മുന്നൂറിലേറെ താരങ്ങൾ യോഗത്തിനെത്തി.