വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അടച്ചിട്ട ഹൈദരാബാദ് സര്‍വകലാശാലയ്ക്കുള്ളില്‍ ജയിലിനു സമാനമായ അവസ്ഥയാണെന്ന് വിദ്യാര്‍ഥികളുടെ പരാതി. ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ 30 വിദ്യാർഥികളെയും അധ്യാപകരെയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായും വിദ്യാർഥി നേതാക്കൾ ആരോപിച്ചു.
ഹൈദരാബാദിലെ സ്ഥിതിഗതികൾ വിവരിച്ച് അരുന്ധതിയുടെ കുറിപ്പും ചർച്ചയായി കഴിഞ്ഞു. നൂറുകണക്കിന് പൊലീസുകാര്‍ക്കിടയില്‍ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ സമരം ചെയ്യുമ്പോഴും നിങ്ങള്‍ തുടരുന്ന നിസംഗത അറപ്പുണ്ടാക്കുന്നെന്നു പ്രബുദ്ധ മലയാളികളോട് അരുന്ധതി പറയുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥിനിയാണ് അരുന്ധതി.
അരുന്ധതിയുടെ കുറിപ്പ് വായിക്കാം–
സ്വയം പ്രബുദ്ധരെന്ന് വിളിക്കുന്ന ഹിപ്പോക്രാറ്റ് മലയാളികളോട്,
നിങ്ങള്‍ കണ്ടിട്ടുണ്ടോ വിദ്യാര്‍ഥികളുടെ മുന്‍പിലിട്ട് അധ്യാപകരെ പോലീസ് തല്ലിച്ചതയ്ക്കുന്നത് ?
കേട്ടിട്ടുണ്ടോ Rapid Action Force ''നിങ്ങളെ ഞങ്ങള്‍ റേപ്പ് ചെയ്യും '' എന്ന് പെണ്‍കുട്ടികളോടലറുന്നത് ?
ജീവിച്ചിട്ടുണ്ടോ 45 ഡിഗ്രി ചൂടില്‍ കുടിവെള്ളമില്ലാതെ ? ആലോചിച്ചിട്ടുണ്ടോ പാചകം ചെയ്തെന്ന കുറ്റത്തിന് പോലീസുകാരാല്‍ മര്‍ദ്ദിക്കപ്പെട്ട് ICUവിലാകുന്നത് ?
അറസ്റ്റ് ചെയ്യപ്പെട്ട 36 വിദ്യാര്‍ഥികള്‍ എവിടെയെന്നറിയില്ല. ഈ ചൂടില്‍ വെള്ളവും വെെദ്യുതിയുമില്ലാതെ എത്ര ദിവസം പിടിച്ചുനില്‍ക്കണമെന്നറിയില്ല. നൂറു കണക്കിന് പോലീസുകാര്‍ക്കിടയില്‍ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ സമരം ചെയ്യുമ്പോഴും നിങ്ങള്‍ തുടരുന്ന നിസ്സംഗത അറപ്പുണ്ടാക്കുന്നു.
എവിടെപ്പോയി രോഹിത്തിന്‍റെ ചിത്രം കവര്‍ഫോട്ടോയാക്കിയ ആയിരങ്ങള്‍ ? എവിടെ കവലയൊന്നിന് ഓരോന്ന് വീതം രോഹിത് അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചവര്‍ ? ആ പ്രകടനങ്ങളില്‍ അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ രോഹിതിന് നീതി കിട്ടാന്‍ തുടരുന്ന ഈ സമരത്തെ നിങ്ങള്‍ക്കിങ്ങനെ അവഗണിക്കാനാവുമായിരുന്നില്ല.
അറിയാമോ നിങ്ങളുടെ രോഗമെന്താണെന്ന് ? മൃതദേഹങ്ങളോടുള്ള ആസക്തി. നിറയെ കഥകള്‍ പറയാന്‍ കഴിയുന്ന മരണങ്ങള്‍ക്കായി HCU വിലേക്ക് നോക്കിയിരിക്കുകയാണ് നിങ്ങള്‍ , പുതിയ അനുശോചന ആഘോഷങ്ങള്‍ക്കായി. ശവംതീനികള്‍...