ബാലയും അമൃതയും വിവാഹമോചിതരാകുന്നു

മലയാളസിനിമാലോകത്തു നിന്നും മറ്റൊരു താരദമ്പതികൾ കൂടി േവർപിരിയുന്നു. നടന്‍ ബാലയും ഗായിക അമൃതാ സുരേഷുമാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു‍. അഞ്ച് മാസം മുന്‍പ് അമൃത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ കോടതിയിൽ ഇരുവരും ഹാജരായി.

നടൻ ബാലയും അമൃതയും കൊച്ചിയിലെ കുടുംബകോടതിയിൽ എത്തിയപ്പോൾ.

കലൂര്‍ കുടുംബകോടതിയുടെ നിര്‍ദ്ദേശ പ്രകാരം കൗണ്‍സിലിംഗിന് വേണ്ടിയാണ് ഇവർ ഹാജരായത്. അതിനിടെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാല നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. ഇതുപ്രകാരം കുട്ടിയെ കാണാന്‍ ബാലയ്ക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നല്‍കി ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.

വിവാഹമോചിതനാകുന്നുവെന്ന് ആദ്യം വെളിപ്പെടുത്തുന്നത് ബാലയാണ്. എന്നാൽ പിന്നീട് ആ വാർത്ത നിഷേധിച്ച് അമൃത രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ഇരുവരും വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായത്.

2010 ലാണ് ബാലയും അമൃതയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. നാലു വയസ്സുള്ള അവന്തികയാണ് മകൾ.

തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത.