അഴിമതി മാത്രമല്ല അമ്മയുടെ മരണത്തിനും ശശികല ഉത്തരം പറയണം: ഗൗതമി

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടെടുത്ത നടിയാണ് ഗൗതമി. അമ്മയുടെ തോഴിയായ ശശികലയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അവർ ആരോപണം ഉന്നയിച്ചിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലേക്ക് പോകാനൊരുങ്ങുമ്പോൾ വീണ്ടും ശക്തമായ പ്രസ്താവനയുമായി ഗൗതമി രംഗത്ത്.

‘അഴിമതിക്കേസിൽ ശശികല ജയിലിലാകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടുകേസിലും ഒരേ ശിക്ഷ നൽകിയാൽ പോര.–ഗൗതമി പറഞ്ഞു.

അനധികൃതസ്വത്തുകേസിലാണ് വി.കെ.ശശികലയുടെ ശിക്ഷ ശരിവച്ചത് വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു.

ബെംഗളൂരു വിചാരണകോടതിയിൽ കീഴടങ്ങാൻ ശശികലയ്ക്കു സുപ്രീംകോടതി നിർദേശം നൽകി. ഇവരെ വെറുതെവിട്ട കർണാടക ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിർണായക വിധി. തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാൻ ശശികല ശ്രമിക്കുന്നതിനിടെയാണു രാഷ്ട്രീയമായി 20 വർഷത്തോളം ചർച്ച ചെയ്യപ്പെട്ട ഈ കേസിലെ വിധി വന്നിരിക്കുന്നത്.

വിധിയുടെ പശ്ചാത്തലത്തിൽ ശശികലയ്ക്ക് 10 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. ജയലളിതയുടെ മണ്ഡലമായ ആർ.കെ.നഗറിൽനിന്നു മൽസരിക്കാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്.

ശശികല ഉൾപ്പെടെയുള്ള പ്രതികൾ നടത്തിയത് അഴിമതി തന്നെയാണെന്ന് വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി. പ്രേരണക്കുറ്റം, ഗൂഢാലോചന എന്നിവയും തെളിഞ്ഞെന്നും കോടതി അറിയിച്ചു. നേരത്തേ, അഴിമതിക്കേസല്ല ആദായനികുതി കേസ് ആയി ഇതു പരിഗണിക്കണമെന്ന് ശശികലയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, ഇതു ചരിത്രവിധിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അഴിമതിവിരുദ്ധ പോരാട്ടത്തിലെ ചരിത്രവിധിയെന്നു കർണാടക സർക്കാരും പ്രതികരിച്ചു.