Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാമൂക്കോയയെ 'കൊന്നവര്‍ക്കെതിരെ' മോഹന്‍ലാല്‍

mamukoya-mohanlal

ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നത് ഈയിടെയാണ്‌ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഒരു ട്രെന്‍ഡാണ്‌. നടന്‍ മാമുക്കോയയെയും സോഷ്യല്‍മീഡിയയിലെ 'കൊലപാതകികള്‍ ഈയിടെ കൊന്നിരുന്നു.

ഈ വിഷയത്തെപ്പറ്റിയാണ് നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്ളോഗ്. 'മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം' എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാലിന്റെ ബ്ളോഗ് തുടങ്ങുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് നവമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു. നടൻ മാമുക്കോയ മരിച്ചു. വൃക്ക രോഗമായിരുന്നു മരണകാരണം എന്നുമുണ്ട്. മിനിട്ടുകൾക്കകം വാർത്ത കാട്ടുതീയേക്കാൾ വേഗത്തിൽ പടർന്നു. മാമുക്കോയയെ നേരിട്ടറിയുന്നവർ നേരിട്ട് വിളിച്ചു. അദ്ദേഹത്തെ നേരിട്ടറിയാത്തവരും പരസ്പരം ഫോൺ വിളി തുടങ്ങി. മാമുക്കോയ അപ്പോൾ വയനാട്ടിൽ ആയിരുന്നു. സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം ‘ ഞാൻ മരിച്ചു’ എന്ന് കോഴിക്കോടൻ സ്റ്റൈലിൽ പറഞ്ഞു. അതു കേട്ട് വിളിച്ചവർ ചിരിച്ചു. ഫോൺ വിളികൾ കൂടിയപ്പോൾ ഒടുവിൽ മാമുക്കോയ ഫോൺ ഓഫ് ചെയ്തു. ഈ ബഹളം അടുത്ത രണ്ട് ദിവസങ്ങൾ കൂടി തുടർന്നു. അവസാനം ഒരു വെറും തമാശയിൽ അത് അവസാനിച്ചു.

ഞാനും ഈ തമാശകൾ ഒക്കെ കേട്ടു എന്നാൽ എനിക്ക് ഈ കാര്യം വെറും തമാശയായിക്കണക്കാക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. കാരണം ഞാൻ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കൽ ഞാൻ ഊട്ടിയിൽ ഷൂട്ടിങ്ങിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വൂട്ടില്‍ വിളിച്ചു പറഞ്ഞു ഞാന്‍ ഒരു കാറപടകത്തില്‍പെട്ടു മരിച്ചു എന്ന്. അന്ന് ഇന്നത്തെപോലെ ഫോണ്‍ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു കണക്കുമില്ല. മോഹന്‍ലാല്‍ ബ്ളോഗില്‍ പറയുന്നു.

ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന ആനന്ദം എന്താണ്. ഏതു തരത്തിലുള്ള മനസ്സായിരിക്കും ആ മനുഷ്യരുടേത്? മോഹന്‍ലാല്‍ ചോദിക്കുന്നു.

മനഃസാക്ഷിയില്ലാതെ ഇത്തരം വാര്‍ത്തകള്‍ പടച്ച് വിട്ട് വ്യക്തികളേയും സമൂഹത്തേയും വഴിതെറ്റിക്കുന്നവരെ ക്രിമിനലുകളായി കണക്കാക്കണം. അവരെ പിടികൂടണം. മോഹന്‍ലാല്‍ ബ്ളോഗിലൂടെ പറയുന്നു.

page-1
page-2
page-3
page-4
page-5