സുനിയ്ക്ക് ആർഭാട ജീവിതത്തോടു ഭ്രമം; നടിമാരെ കുടുക്കുന്ന ഹണി ട്രാപ്

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ മുഖ്യപ്രതി സുനിൽകുമാർ ഹണി ട്രാപ് വഴി ചലച്ചിത്ര മേഖലയിലെ ചിലർ ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ശ്രമം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. യുവതികളെ ദുരുപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്യുന്നതാണു ഹണി ട്രാപ്.

ഏതാനും മാസങ്ങൾക്കു മുൻപ് മറ്റൊരു സുഹൃത്തിനൊപ്പം ചില യുവതികളെ ഇയാൾ സമീപിച്ചതായാണു വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഹണി ട്രാപ് പദ്ധതി വിജയിച്ചില്ലെന്നാണു സുനിലും സുഹൃത്തും പൊലീസിനോടു പറഞ്ഞത്. ഈ സുഹൃത്തുമായി ചേർന്നു കൊച്ചിയിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി സുനിൽ ആരംഭിച്ചിരുന്നതായും വിവരം ലഭിച്ചു.

സുനിലിന്റെ കയ്യിൽ കഴിഞ്ഞ വർഷം മാത്രം എത്തിയത് 15 ലക്ഷം രൂപയാണെന്നു ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോടു പറഞ്ഞു. ആർഭാട ജീവിതത്തോടു ഭ്രമമുള്ള സുനിൽ ഇതിൽ ഏഴു ലക്ഷം രൂപ ചെലവഴിച്ചതു മുന്തിയ ഹോട്ടലിൽ താമസിക്കാനും മുന്തിയ വാഹനങ്ങളിൽ ചുറ്റിക്കറങ്ങാനുമാണ്. ഡ്രൈവറായി ജോലി നോക്കിയിരുന്നയാളുടെ കയ്യിൽ ഇത്രയും രൂപയെങ്ങനെയെത്തിയെന്ന ചോദ്യത്തിന്, ചില ബിസിനസുകാർക്ക് അത്യാവശ്യഘട്ടങ്ങളിൽ ലക്ഷങ്ങൾ പലിശയ്ക്ക് ഏർപ്പാടാക്കി കൊടുക്കുന്നതിനുള്ള കമ്മിഷനായാണ് വൻതുക കയ്യിലെത്തിയതെന്നാണ് ഇയാളുടെ മൊഴി.എന്നാൽ, ഇതു പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

രണ്ടു വട്ടം പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ബുട്ടീക് ഉടമയായ യുവതിക്കു രണ്ടു വർഷം മുൻപ് 10 ലക്ഷം രൂപ ഇയാൾ നൽകി. ഇതു പിന്നീട് പലിശ സഹിതം തിരിച്ചുകൊടുത്തെന്നാണു യുവതിയുടെ മൊഴി. സുനിലിനെ അറസ്റ്റ് ചെയ്ത ശേഷവും അന്വേഷണ സംഘം യുവതിയെ ചോദ്യം ചെയ്തിരുന്നു. പണം തിരികെ ലഭിച്ചതായി സുനിലും സമ്മതിച്ചു. നേരത്തേ ഇവരുടെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴുള്ള പരിചയം വച്ചായിരുന്നു ബിസിനസിനായി പണം സംഘടിപ്പിച്ചു നൽകിയത്.

നടിയെ ആക്രമിച്ച ശേഷം രാത്രിയിൽ സുനിൽ ഇവരെ സന്ദർശിച്ചുവെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അതു ശരിയല്ലെന്നും ഇവരുമായി പണമിടപാടു മാത്രമാണു നടത്തിയതെന്നുമാണു സുനിലിന്റെ മൊഴി.നടിയെ ആക്രമിച്ച് ദൃശ്യം പകർത്താനുള്ള പദ്ധതിക്കു മൂന്നു മാസത്തെ ആസൂത്രണമുണ്ടെന്നാണു സുനിലിന്റെ മൊഴി. സുനിലിനു പുറമേ, കൂട്ടുപ്രതികളിൽ മാർട്ടിനു മാത്രമാണ് ഇതേപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നത്. നടി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊഡക‌്ഷൻ കമ്പനിയിൽ മാർട്ടിനെ ഡ്രൈവറായി കയറ്റിയതുപോലും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു.