പത്തനാപുരത്ത് വോട്ടു ചോദിച്ച് ജഗദീഷിന്റെ മകൾ

ജഗദീഷുമൊത്തു നടുക്കുന്ന് പോസ്റ്റ് ഓഫിസ് ജംക്‌ഷനിലെ കവലയിൽ വോട്ട് അഭ്യർഥിക്കുന്ന സൗമ്യയും പ്രാർഥനയും.

സ്നേഹമുള്ള അച്ഛനു വോട്ടു ചോദിച്ചു സൗമ്യയും കൊച്ചുമകൾ പ്രാർഥനയും. യുഡിഎഫ് സ്ഥാനാർഥി പി.വി.ജഗദീഷ് കുമാറിന്റെ മകൾക്കു പത്തനാപുരത്തിന്റെ സ്നേഹത്തിലും പൂർണ വിശ്വാസം. സ്നേഹിക്കുന്നവർക്കു ചങ്കു പറിച്ചു നൽകുന്നയാളാണ് എന്റെ അച്ഛൻ, നിങ്ങൾ ഒരു വോട്ടു നൽകിയാൽ മരണം വരെയും നിങ്ങളോടുള്ള കടപ്പാടു മാറില്ല– പത്തനാപുരം ടൗണിലെത്തിയ ഓരോ വോട്ടർമാരെയും നേരിൽക്കണ്ടു വോട്ടു ചോദിക്കുകയാണു സൗമ്യ.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംഡി സൈക്യാട്രി അവസാന വർഷ വിദ്യാർഥി കൂടിയാണു സൗമ്യ. ജഗദീഷിന്റെ അനുജന്റെ മകൻ ജയകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഓരോ വോട്ടറോടും വീട്ടുകാര്യങ്ങൾ തിരക്കിയും വിശേഷങ്ങൾ പങ്കുവച്ചുമാണു നടന്നത്. സിനിമയിലെ വലിയ നടനാണെങ്കിലും വീട്ടിലെത്തിയാൽ സ്നേഹനിധിയായ അച്ഛനാണ്.

ഞങ്ങളുടെ സംസ്കാരത്തെ ക്രമപ്പെടുത്തിയതും വിദ്യാഭ്യാസം നേടുന്നതിനു പ്രചോദനമായതുമെല്ലാം അദ്ദേഹമാണ്– സൗമ്യ ഓർമിപ്പിക്കുന്നു. ഓരോ വീടുകളിലും കയറുന്നതിനൊപ്പം കവലകളിലെ ആൾക്കൂട്ടവുമായി സംവദിക്കുന്നുമുണ്ട്. സർക്കാർ ജീവനക്കാരിയായതിനാൽ ജഗദീഷിന്റെ ഭാര്യ ഡോ.രമയ്ക്കു പ്രചാരണത്തിനിറങ്ങാനാകില്ല.