‘‘ഈശ്വരാ ! പാവത്തിങ്ങക്കിങ്ങനെ സൗന്ദര്യം തരല്ലേ’’ മിസ്റ്റർ ബ്രഹ്മചാരിയെന്ന ചിത്രത്തിലെ പ്രണയപരവശയായ പെൺകുട്ടിയുടെ സംഭാഷണം കേട്ട് ചിരിക്കാത്ത മലയാളികൾ കുറവ്. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇൗ ഡയലോഗ് പല രൂപത്തിലും ഭാവത്തിലും പലയിടത്തും പലപ്പോഴും പലരും ഉപയോഗിക്കുന്നത് നാം കണ്ടു.
ഇന്നിത് കേൾക്കുമ്പോൾ, കാണുമ്പോൾ കണ്ണു നനയുന്നില്ലേ? വിങ്ങൽ നിറഞ്ഞ ഒരു കണ്ണീർ തുള്ളി ഇറ്റു വീഴുന്നില്ലേ ? ചലച്ചിത്രമൊരുക്കുന്ന ചട്ടക്കൂടിനപ്പുറം അതു വന്നുപോയ കാലത്തിനപ്പുറം സഞ്ചരിച്ച ഈ ഡയലോഗിനും ഇതു പോലുള്ള മറ്റനേകം ഡയലോഗുകൾക്കും പിന്നിലെ അഭിനയ സാന്നിധ്യത്തിന്റെ മറുപേരായിരുന്നു കൽപന.
സിനിമയുടെ സാഹചര്യത്തിനനുസരിച്ച് പിറന്ന ഇത്തരം ഡയലോഗുകൾ കൽപനയെന്ന നടിയുടെ ഓർമക്കൂടാരമാണിനി. മരണം വന്നു വിളിച്ചുകൊണ്ടു പോയിട്ടും കൽപന ചിരിപ്പിക്കുന്നു...ദൈവമേ പാവത്തിങ്ങൾക്കിത്രേം സൗന്ദര്യം തരല്ലേയെന്നു പറഞ്ഞുകൊണ്ട്.
പതിവ് നർമ സങ്കൽപങ്ങളിൽ നിന്നും വേറിട്ടു നിന്നിരുന്നു കൽപനയുടെ അഭിനയ പ്രതിഭ. നർമം പറയുന്ന പെൺ സങ്കൽപം ഇനിയില്ലെങ്കിലും ഈ ഡയലോഗുകൾ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും നമ്മെ. കണ്ണീരുപ്പ് കലർന്ന ചിരിയോടെയായിരുന്നു കൽപന പൊതു സമൂഹത്തിനു മുന്നിലെത്തിയിരുന്നതെന്ന് ഓർമിപ്പിച്ച നിരവധി അഭിമുഖങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. കണ്ടിട്ടുമുണ്ട്. ആൺകോയ്മ നിറഞ്ഞ സിനിമയിലെ നർമ വേഷങ്ങളിലേക്ക് സ്വതസിദ്ധമായ അഭിനയത്തോടെയാണ് അവരെത്തിയത്. യഥാർഥ ജീവിതത്തേയും നർമത്തെ കൂട്ടുപിടിച്ചാണ് ജീവിച്ചു തീർത്തതും. അതുകൊണ്ട് കൽപന കടന്നുപോകുമ്പോൾ, അതും ഇത്രയും അപ്രതീക്ഷിതമായി, ആ വേദന കൂടുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.