വെറും കാമുകനല്ല; പോരാളിയായിരുന്നു മൊയ്തീൻ: കാഞ്ചനമാല

സിനിമയിലെ കാഞ്ചനമാലയെ കുറിച്ചായിരുന്നില്ല അവർക്ക് അറിയേണ്ടിയിരുന്നത്. കാ‍ഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതത്തെക്കുറിച്ചായിരുന്നു പ്രണയവും വേർപാടും സിനിമയും സാമൂഹിക സേവനവും എല്ലാം ചേർത്തു കാ‍ഞ്ചനമാല മറുപടി നൽകിയപ്പോൾ രണ്ടാം വർഷം എംകോം വിദ്യാർഥിനി ഷിജിനയ്ക്കൊരു മോഹം.– കാഞ്ചനമാലയെ ആലിംഗനം ചെയ്യണം.

ദി ചാപ്റ്റർ സോഷ്യൽ സർവീസ് ഫോറത്തിന്റെ സദ്സേവന പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം വിദ്യാർഥികളുമൊത്തുള്ള സംവാദമായിരുന്നു വേദി. ‌60 വയസ്സ് ആകുമ്പോൾ തങ്ങളുടെ ജീവിതകഥ പുസ്തകം ആക്കണമെന്നായിരുന്നു മൊയ്തീന്റെ ആഗ്രഹം. സിനിമയിൽ കാണുന്നതുപോലെ മൊയ്തീൻ വെറുമൊരു കാമുകനല്ലെന്നു കാഞ്ചനമാല പറഞ്ഞു. ധീരനായ പോരാളിയാണ്. നീതിക്കുവേണ്ടി ആയിരുന്നു പോരാട്ടം. നാലുതവണ ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചതാണ്.

വിധി അതനുവദിച്ചില്ല. സിനിമയിൽ കാണുന്നതുപോലെ അവസാനമല്ല പാസ്പോർട്ടെടുത്ത് പോകാൻ ഒരുങ്ങിയത്. അത് ആദ്യത്തെ സംഭവമാണ്. അവസാനം തീരുമാനിച്ചത് ആ വർഷം ഡിസംബറിനു ശേഷം പോകാമെന്നാണ്. അപ്പോൾ മൊയ്തീന്റെ ഇളയ സഹോദരനു 18 വയസ്സ് പൂർത്തിയാകും. നാട്ടിൽതന്നെ ജീവിക്കാൻ ആയിരുന്നു തീരുമാനം. സിനിമയിൽ ആദ്യ സംഭവം അവസാനമാക്കിയതാണ്.

തെരുവോരം മുരുകനും സദ്കീർത്തി പുരസ്കാരം സമ്മാനിച്ചു. ഡോ. ബി. രാജാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ കോളജ് ഡയറക്ടർ ടി. മോഹനൻ പുരസ്കാരം സമ്മാനിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ, മുരളി, സൂസി മോഹൻ, ജി. സന്തോഷ് കുമാർ, എസ്. വിഷ്ണു എന്നിവർ പ്രസംഗിച്ചു.