അറിഞ്ഞേ തീരൂ, ഈ മരണത്തിന് പിന്നിലെ സത്യം

സത്യം ഗ്രഹണം ബാധിച്ച സൂര്യനെപ്പോലെയാണ്. സൂര്യൻ ആ കറുത്ത മറ വിട്ട് പുറത്തു വരും. അതുപോലെയാണ് സത്യവും . മൂടിവയ്ക്കാം, വളച്ചൊടിക്കാം പക്ഷെ ഒരു നാൾ ഒരിടത്തു നിന്നതു പുറത്തുവരും- നരസിംഹം എന്ന സിനിമയിൽ മമ്മൂട്ടിയുടെ വക്കീൽ കഥാപാത്രം പറയുന്ന ഡയലോഗാണിത്. സത്യത്തിനു മേൽ പടർന്ന ഗ്രഹണം ഒഴിയാൻ കാത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ.

മണിയൊച്ച അകന്നിട്ടു രണ്ടു മാസം പിന്നിടുന്നു. ഇവിടേയും ഊഹാപോഹങ്ങൾ മാത്രം. മണിയുടേതു കൊലപാതകമാണോ, ആത്മഹത്യയാണോ എന്നു പോലും ഉറപ്പിച്ചു പറയാൻ ഇതുവരെ പൊലീസിനായിട്ടില്ല. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യചെയ്തു വിട്ടയച്ചു. മണി അവസാന നാളുകൾ ചിലവഴിച്ച ഔട്ട്ഹൗസായ പാടി ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. എന്നാൽ തുടക്കത്തിലെ ആവേശമൊന്നും അന്വേഷണത്തിൽ ഇപ്പോൾ കാണാനില്ല.

മണിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാലെ എന്തെങ്കിലും ഒരു അനക്കം ഉണ്ടാകൂ. ഒന്നരമാസമായിട്ടും ഫലം ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. മണി കൊല്ലപ്പെട്ടതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അന്വേഷണം വൈകിയാല്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള നീക്കത്തിലാണെന്നും സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നു.

തുടക്കം മുതൽ തന്നെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടായിരുന്നു മണിയുടെ മരണത്തിൽ. സ്വന്തം വീട്ടിൽ പോകാതെ ദിവസങ്ങളോടെ പാടിയിൽ ചെലവഴിക്കൽ, മണിയെ അവശനിലയിൽ ആശുപത്രിയാലാക്കിയ ഉടൻ പാടി വൃത്തിയാക്കൽ, സാധനസാമഗ്രികൾ നീക്കം ചെയ്യൽ, മൊഴികളിലെ വൈരുധ്യം തുടങ്ങിയവയൊക്കെ ദുരൂഹത വർധിപ്പിക്കുന്നതാണ്.