ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം 125ാം ദിനാഘോഷത്തില്‍ പ്രശംസയുമായി മോഹന്‍ലാല്‍. മഹേഷിന്റെ പ്രതികാരം തന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ 125-ആം ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമാപണം അറിയിച്ചു കൊണ്ടുള്ള വിഡിയോയിലാണ് മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിക്കുന്നത്.
‘മഹേഷിന്റെ പ്രതികാരം, ആ സിനിമയുടെ 125ാം ദിനാഘോഷത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിന്റെ ദുഃഖം അറിയിക്കുന്നു. ഞാന്‍ ഹൈദരാബാദില്‍ ഷൂട്ടിങ് തിരക്കുകളിലാണ്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് മഹേഷിന്റെ പ്രതികാരം. അതിന്റെ പ്രമേയം കൊണ്ടും ഷൂട്ട് ചെയ്ത രീതികള്‍ കൊണ്ടും അതില്‍ അഭിനയിച്ചവരുടെ അഭിനയം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ്. ഫഹദും അനുശ്രീയും അപര്‍ണയും അങ്ങനെ അതിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു. വളരെ വ്യത്യസ്ഥമായ പ്രമേയം, നല്ല പാട്ടുകള്‍, മികച്ച ലൊക്കേഷന്‍. അതിലുപരി പ്രതികാരം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമല്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ലഘൂകരിച്ച് കളയുന്ന ക്ലൈമാക്‌സാണ് സിനിമയുടേത്. വില്ലൻ അവസാനം പറയുന്ന ഡലയോഗ് തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും. മനോഹരമായ സറ്റയറാണ് ക്ലൈമാക്‌സ്. ഈ സിനിമ ഒരു പാട് നല്ല സിനിമകള്‍ക്ക് വഴികാട്ടിയാകട്ടെ. ഇതിന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു– മോഹൻലാൽ പറഞ്ഞു.