ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രധാനപുരസ്കാരങ്ങൾ മലയാളത്തിനില്ല. 'പികു' എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായി. കങ്കണ റനൗത്ത് ആണ് മികച്ച നടി (ചിത്രം - തനു വെഡ്സ് മനു റിട്ടേൺസ്). ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരാമർശം. ബാജിറാവോ മസ്താനിയിലൂടെ സഞ്ജയ് ലീല ബൻസാലി മികച്ച സംവിധായകൻ. ബാഹുബലിയാണ് മികച്ച ചിത്രം. മികച്ച മലയാളചിത്രത്തിന്റെ പുരസ്കാരം പത്തേമാരിക്കാണ്. എം. ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. മികച്ച ബാലതാരത്തിനുള്ള അവാർഡിന് ഗൗരവ് മേനോൻ അർഹനായി.
നിർണായകത്തിന് മികച്ച സാമൂഹിക പ്രാധാന്യമുള്ള ചിത്രം. വലിയചിറകുള്ള പക്ഷി പാരിസ്ഥിതിക പ്രാധാന്യമുള്ള ചിത്രമായി. ഗുജറാത്ത് ആണ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. ഈ കാറ്റഗറിയിൽ കേരളത്തിന് പ്രത്യേക പരാമർശം ലഭിച്ചു. പ്രൊഫസർ അലിയാർക്ക് മികച്ച വിവരണത്തിനുള്ള പുരസ്കാരം.
മറ്റു പുരസ്കാരങ്ങൾ- (ഫീച്ചർ വിഭാഗം)
മികച്ച സംസ്കൃത ചിത്രം: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)
മികച്ച കൊറിയോഗ്രഫി: റീമോ ഡിസൂസ
പ്രത്യേക ജൂറി പുരസ്കാരം: കൽക്കി
മികച്ച വരികൾ: വരുൺ റോവർ
പശ്ചാത്തലസംഗീതം: ധാരായ് പദ്പത്റായ്
മികച്ച സംഗീതം: എം. ജയചന്ദ്രൻ (ചിത്രം: എന്നു നിന്റെ മൊയ്തീൻ, ഗാനം: കാത്തിരുന്നു കാത്തിരുന്നു...)
മികച്ച കോസ്റ്റ്യൂം ഡിസൈനർ: പായൽ സലൂജ
മികച്ച എഡിറ്റിങ്ങ്: ഡി.കിഷോർ (വിചാരണ)
മികച്ച സംഭാഷണം, തിരക്കഥ: ജൂഹി ചതുർവേജി, ഇമാൻചു ശർമ
(നോൺ ഫീച്ചർ വിഭാഗം)
മികച്ച ഹ്രസ്വചിത്രം: കാമുകി (ക്രിസ്റ്റോ ടോമി)
മികച്ച സംഗീതം: അരുൺ ശങ്കർ
സംവിധാനം: നീലൻ (അമ്മ- പ്രത്യേക പരാമർശം)
മികച്ച വിവരണം: അലിയാർ (ഗുരുചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഡോക്യുമെന്ററി)
ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്‍റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധിവാല്‍മീകം, എന്ന് നിന്‍റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളാണ് പുരസ്ക്കാരത്തിനായുള്ള അവസാനറൗണ്ട് മല്‍സരത്തിനെത്തിയത്. മലയാളത്തില്‍ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് പ്രാദേശിക ജൂറി തിരഞ്ഞെടുത്തത്. ഇതു സര്‍വകാല റെക്കോര്‍ഡായിരുന്നു. ഒഴിവു ദിവസത്തെ കളിയും പത്തേമാരിയും എന്ന് നിന്‍റെ മൊയ്തീനും വിവിധ പുരസ്ക്കാരങ്ങള്‍ക്കായി ഏറെ സാധ്യതകള്‍ കല്‍പ്പിക്കപ്പെട്ടിരുന്നു.
അവാര്‍ഡ് സമിതിയില്‍ രണ്ട് മലയാളികളുണ്ട്. കേരളത്തില്‍ നിന്ന് ശ്യാമപ്രസാദും മഹാരാഷ്ട്രയില്‍ നിന്ന് ജോണ്‍ മാത്യു മാത്തനും. ഇക്കുറി നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 22 മലയാള ചിത്രങ്ങള്‍ മല്‍സരിക്കുന്നു. ബംഗാളി ചിത്രങ്ങളാണ് മലയാളത്തിന് കനത്തവെല്ലുവിളിയുയര്‍ത്തുന്നത്. കൗശിക് ഗാംഗുലിയുടെ സിനിമവാല, ഗൗതം ഘോഷിന്‍റെ സാന്‍ഖാചില്‍, ശ്രിജിത് മുഖര്‍ജിയുടെ രാജ്കഹ്്നി എന്നിവയടക്കം 7 ബംഗാളി സിനിമകളാണ് അവസാന റൗണ്ടിലുള്ളത്.
ബാജിറാവു മസ്താനിയും പികുവും തനു വെഡ്സ് മനുവും എന്‍ എച്ച് 10 നും ബജ്റംഗി ഭായ്ജാനും മാര്‍ഗരിറ്റ വിത്ത് എ സ്ട്രോയും ദം ലഗാകെ ഹായ്ഷയുമെല്ലാം ബോളിവുഡിൽ നിന്നുമെത്തി.