ആഗ്രഹിച്ച തിരക്കഥയല്ല: പ്രതാപ് പോത്തൻ

പ്രതാപ് പോത്തൻ സംവിധാനം, അ‍ഞ്ജലി മേനോൻ തിരക്കഥ, ദുൽഖർ നായകൻ, രാജീവ് മേനോൻ ക്യാമറ. വലിയ പേരുകൾ കാരണം ആരാധകർ ഏറെ പ്രതീക്ഷിച്ച സിനിമ വരില്ല. താൻ ആഗ്രഹിച്ച പോലെയുള്ള ഒരു തിരക്കഥയല്ലാത്തതിനാൽ പിൻമാറുന്നുവെന്ന സംവിധായകൻ പ്രതാപ് പോത്തന്റെ പ്രഖ്യാപനം വിവാദത്തിനാണു വഴി തുറന്നിരിക്കുന്നത്.

പ്രതാപ് പോത്തൻ

മൂന്നോ നാലോ ദിവസമാണു ചിത്രത്തെക്കുറിച്ചു ചർച്ച ചെയ്തത്. ഓരോ ഘട്ടത്തിലും എന്താണ് എനിക്കു േവണ്ടതെന്നു വ്യക്തമായി അഞ്ജലി മേനോനെ അറിയിച്ചിരുന്നു. എന്നാൽ അവ ഉൾക്കൊള്ളാനോ തിരക്കഥയിൽ ഉൾപ്പെടുത്താനോ തയാറായില്ല. ക്ലൈമാക്സിലും മാറ്റങ്ങൾ നിർദേശിച്ചിരുന്നെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു. അത്തരമൊരു തിരക്കഥ വെച്ചു സിനിമയെടുക്കുന്നതിൽ അർഥമില്ല. എനിക്കു നഷ്ടമായത് ഒരു വർഷവും നാലു സിനിമകളുമാണ്. സിനിമ ചെയ്തു സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ.

എനിക്ക് ഒന്നും തെളിയിക്കാനില്ല. മാജിക്കൽ റിയലിസത്തിന്റെ ടച്ചുകളുള്ള ഒരു കഥയാണ് ഉദ്ദേശിച്ചിരുന്നത്. നമ്മൾ ഉദ്ദേശിച്ച രീതിയിലുള്ള കഥയല്ലാത്തതിനാൽ ചെയ്യുന്നില്ല അത്രമാത്രം. ദുൽഖറുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നമ്മൾ തീരുമാനിക്കുന്നതു നടക്കണമെന്നില്ലല്ലോ. അഞ്‍ജലി മേനോൻ നല്ല വ്യക്തിയാണ്. എന്നാൽ അവർ എന്നോടു ചെയ്തതു ശരിയായില്ല.

അഞ്ജലി മേനോൻ

വിവാദത്തെക്കുറിച്ചു സംസാരിച്ച് അതിനെ മഹത്വവൽക്കരിക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല