നായ്ശല്യം പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരും മൃഗസ്നേഹി സംഘടനാ പ്രതിനിധികളും തമ്മിൽ ശക്തമായ വാഗ്വാദം. ചർച്ച പുരോഗമിക്കുന്നതിനിടെ മൃഗസ്നേഹികളുടെ ‘നാടകം’ കാണാൻ തങ്ങളില്ലെന്നു പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തെരുവുനായ്ക്കളെ എങ്ങനെ നിയന്ത്രിക്കാമെന്നതു സംബന്ധിച്ച ചർച്ചയിൽ ഇവയെ കൊല്ലണമെന്ന സൂചനയോടെ ഒരു ഡോക്ടർ സംസാരിച്ചതാണ് അവതാരക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലെത്തിയ മൃഗ സ്നേഹികളെ പ്രകോപിപ്പിച്ചത്.
മനുഷ്യരെ ആക്രമിക്കുന്ന നായ്ക്കൾക്കു പേ വിഷബാധ ഉണ്ടെന്നു ബോധ്യപ്പെട്ടാൽ ആ നായയെയും നിശ്ചിത ദൂര പരിധിയിലുള്ള തെരുവു നായ്ക്കളെയും ഇല്ലായ്മ ചെയ്യണമെന്നാണു ഡോക്ടർ പറഞ്ഞതെന്ന പരാതിയുമായാണു മൃഗ സ്നേഹി സംഘടനാ പ്രതിനിധികൾ പ്രതിഷേധിച്ചത്. പിൻനിരയിൽ ഇരുന്ന സംഘടനാ പ്രതിനിധികൾ രഞ്ജിനിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി മുൻ നിരയിലേക്കും പിന്നീട് സ്റ്റേജിലേക്കും കയറുകയായിരുന്നു.
രഞ്ജിനി ഹരിദാസ് വേദിയിലെ മൈക്കെടുത്തു പ്രതിഷേധമറിയിച്ചു. നായശല്യമെന്നതു മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നതാണ്. ഒരു നായ എവിടെയെങ്കിലും ആരെയെങ്കിലും ആക്രമിച്ചെന്നു കരുതി നാട്ടിലെ മുഴുവൻ നായ്ക്കളെയും കൊല്ലണമെന്നു പറയുന്നതു ക്രൂരതയാണെന്നും രഞ്ജിനി വാദിച്ചു. രഞ്ജിനി പ്രതിഷേധമറിയിച്ചതിനു പിന്നാലെ സംഘടനയുടെ മറ്റു പ്രതിനിധികൾക്കും പ്രതിഷേധമറിയിക്കാനായി മൈക്ക് കൈമാറുകയായിരുന്നു.
ഇതാണു പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രകോപനത്തിനു കാരണം. താരപ്രകടനം വേണ്ടെന്നും ജനപ്രതിനിധികൾ ഇരിക്കുന്ന യോഗത്തിൽ നടപടിക്രമങ്ങൾ പാലിക്കണമെന്നും പ്രസിഡന്റുമാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. മൃഗ സ്നേഹി സംഘടനാ പ്രതിനിധികളുടെ വാദം മുറുകുന്നതിനിടെ ഇനി യോഗത്തിൽ പങ്കെടുക്കാൻ തങ്ങളില്ലെന്നു പറഞ്ഞു വനിതകൾ അടക്കമുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ ഇറങ്ങിപ്പോവുകയായിരുന്നു.