ടിഎ റസാഖിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ടി.എ. റസാക്കിന് അന്തിമോപചാരം അർപ്പിക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും(ഇടത്), കുടുംബാംഗങ്ങൾ (വലത്)

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി.എ.റസാഖിനു നാടിന്റെ അന്ത്യാഞ്ജലി. രാവുറങ്ങാതെ കാത്തിരുന്നാണു ടി.എ.റസാഖിന് അന്ത്യാഞ്ജലിയർപ്പിയ്ക്കാൻ കോഴിക്കോട്ടെ പുരുഷാരമെത്തിയത്. സിനിമ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, മനോജ് കെ. ജയൻ, സംവിധായകരായ കമൽ, സിബി മലയിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങി പ്രമുഖർ ടൗൺഹാളിൽ അന്ത്യോപചാരമർപ്പിക്കാനെത്തി. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാനായി കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിലേക്ക് കൊണ്ടുവന്നപ്പോൾ . ചിത്രം: സമീർ എ.ഹമീദ്

അർധരാത്രി പന്ത്രണ്ടു മണിക്കാണു കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽനിന്നു റസാഖിന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചത്. നികത്താനാകാത്ത നഷ്ടം മലയാള സിനിമയ്ക്ക് മാത്രമല്ല സ്വകാര്യ സൗഹൃദങ്ങളിലുമാണെന്ന് സഹപ്രവർത്തകർ ഒാർമ്മിച്ചു.

ടൗൺഹാളിൽ നിന്നും പുലർച്ചെ ഒരുമണിയോടെ കോഴിക്കോട്ടെ കണ്ണഞ്ചേരിയിലെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. അവിടെ നിന്നും കൊണ്ടോട്ടിയിലേക്കും. സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗികബഹുമതികളോടെയാവും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍.