എന്നു നിന്റെ മൊയ്ദീൻ എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജിനും പാർവതി മേനോനും സംവിധായകൻ ഉണ്ണികൃഷ്ണന്റെ അഭിനന്ദനം. ചിത്രത്തിന്റെ സംവിധായകൻ വിമലിനേയും ഇദ്ദേഹം ഒരുപാട് പ്രശംസിക്കുന്നുണ്ട്. എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രം കണ്ടു. ഗംഭീരം ഇത്രക്ക് സാങ്കേതികതികവുള്ള ഒരു സിനിമ അടുത്തകാലത്ത് മലയാളത്തിൽ ഉണ്ടായിട്ടില്ല. എന്നിങ്ങനെയാണ് ഉണ്ണികൃഷ്ണൻ ചിത്രത്തെക്കുറിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിങ്ങനെ- ‘ എന്നു നിന്റെ മൊയ്തീൻ കണ്ടു. ഗംഭീരം. ഇത്രക്ക് സാങ്കേതികതികവുള്ള ഒരു സിനിമ അടുത്തകാലത്ത് മലയാളത്തിൽ ഉണ്ടായിട്ടില്ല. അറുപത്-എഴുപത് കാലഘട്ടത്തിന്റെ പുന:സൃഷ്ടി, തോരാതെ പെയ്യുന്ന മഴയുടെ പ്രണയാദ്രസാന്നിധ്യം, നിഴൽ വെളിച്ചങ്ങളുടേയും വർണ്ണങ്ങളുടേയും മായികമായ കൂടിച്ചേരലുകൾ... ജോമോൻ, താങ്കൾ വേറെ ലെവലാണ്, കേട്ടോ! ഗോകുൽദാസിനും എം ജയചന്ദ്രനും, രമേശ് നാരായണനും, റഫീക്കിനും ഗോപി സുന്ദറിനും, കുമാർ എടപ്പാളിനും അഭിനന്ദനങ്ങൾ. പുതുതലമുറയിലെ ഏറ്റവും കഴിവുറ്റ നടൻ പൃഥ്വിരാജ് ആണെന്ന് ഈ സിനിമ ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ട്. ഈ സിനിമയും ' സെല്ലുലോയിഡ്' എന്ന് സിനിമയും ചേർത്ത് വെയ്ക്കുക; ഈ നടന്റെ റേഞ്ച് വ്യക്തമാകും. പാർവതിയുടെ കാഞ്ചനമാല തികച്ചും തീഷ്ണമായ ഒരനുഭവമായിരുന്നു. അസാധാരണമായ അഭിനയശേഷിയുണ്ട്, പാർവതിക്ക്. Tovino was a revelation.
എന്നു നിന്‍റെ മൊയ്തീന്‍ റിവ്യു വായിക്കാം
പക്ഷേ, എല്ലാ അർത്ഥത്തിലും, ഈ സിനിമ എഴുത്തുകാരനും, സംവിധായകനുമായ വിമലിന്റേതാണ്. ഇത്രയ്ക്ക് സാങ്കേതികമേന്മയും, കൈയടക്കവും പ്രദർശിപ്പിച്ച മറ്റൊരു നവാഗത സംവിധായകൻ നമ്മുടെ സിനിമയിൽ ഉണ്ടാവില്ല. ഒപ്പം, ജാതി-മതരാഷ്ട്രീയത്തിന്റേയും, വർഗ്ഗീയ ഫാസിസത്തിന്റേയും ഈ ആസുരകാലത്ത്, " പ്രേമമാണഖിലസാരമൂഴിയിൽ' (അങ്ങനെയെഴുതിയ മഹാകവി ജാതിവത്ക്കരിക്കപ്പെടുന്നു, ഇപ്പോൾ) എന്ന് കരളുറപ്പോടെ വിളിച്ച് പറയുന്ന ഒരു സിനിമയുണ്ടാക്കിയ വിമൽ, നിങ്ങൾക്ക് ആദരവിന്റെ, നിറഞ്ഞ സ്നേഹത്തിന്റെ കൂപ്പുകൈ!. ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.