എനിക്കും ആ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളത്; വിനയൻ

നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് സംവിധായകൻ വിനയൻ. മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിച്ച് വെളിയിൽ കൊണ്ടുവരാൻ പൊലീസ് ഇത്ര അമാന്തിക്കുന്നതെന്ന് ? വിനയൻ ചോദിക്കുന്നു.

വിനയന്റെ കുറിപ്പ് വായിക്കാം

കേരളം ഒത്തിരി സ്നേഹിച്ച അപൂർവ സിദ്ധിയുള്ള ഒരു കലാകാരന്റെ മരണ കാരണം ഇനിയും തെളിയിക്കുകയോ, വ്യക്തമാക്കുകയോ ചെയ്യാതെ പോലീസ് ഇരുട്ടിൽ തപ്പുന്നത് ഖേദകരമാണ് ... കലാഭവൻ മണിയുടെ മരണത്തേപ്പറ്റി സംസ്ഥാന പോലീസിന്റെ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐയെ ഏൽപ്പിക്കാൻ തീരുമാനിച്ച അവസരത്തിലാണ് ഹൈദരാബാദ് ലാബിന്റെ റിപ്പോർട്ടിൽ മരണകാരണം വിഷമദ്യം മൂലമാണന്ന വിവരം വെളിയിൽ വരുന്നത്.

അതേ തുടർന്ന് ത്യശൂർ റൂറൽ എസ് പി ആർ. നിശാന്തിനിയുടെ നേത്യത്വത്തിൽ പുതിയ ഒരന്വേഷണ സംഘത്തേ ഇക്കാര്യങ്ങൾ അന്വേഷിക്കാൻ നിയോഗിച്ചെങ്കിലും അവരിതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല എന്നാണറിയുന്നത്. പഴയ അന്വേഷണ സംഘമാകട്ടെ ജിഷ വധക്കേസിന്റെ അന്വേഷണ തിരക്കിനിടയിൽ ഈ കേസിൽ കുറച്ച് ഉൽസാഹക്കുറവു കാണിച്ചോ എന്ന് മണിയുടെ ബന്ധുക്കളും ആരാധകരും സംശയിക്കുന്നു.

മണിയുമായി അടുപ്പമുണ്ടിയിരുന്ന വ്യക്തി എന്ന നിലയിൽ ആയിരിക്കാം ദിവസം തോറും ധാരാളം ആളുകൾ എന്നേ വിളിച്ചന്വേഷിക്കാറുണ്ട് - എന്തേ മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിച്ച് വെളിയിൽ കൊണ്ടുവരാൻ പോലീസ് ഇത്ര അമാന്തിക്കുന്നതെന്ന് .? എനിക്കും ആ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളത് ...? ധാരാളം നല്ലകാര്യങ്ങൾക്കു തുടക്കം കുറിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന് ഇക്കാര്യത്തിലും ശക്തവും സത്യസന്ധവും നീതിയുക്തവുമായ നടപടിയിലൂടെ മണിയുടെ മരണത്തിന്റെ ദുരൂഹത നീക്കാൻ കഴിയുമെന്നു ഞാൻ പ്രത്യാശിക്കുന്നു.,.

അതിനിയും താമസിച്ചാൽ മണിയേ സ്നേഹിക്കുന്നവർക്കും ബന്ധുക്കൾക്കും ആരാധകർക്കുമെല്ലാം നിരാശയും അമർഷവും തോന്നുന്നതോടൊപ്പം.. സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നുയർന്നു വന്ന അത്യപൂർവ്വമായ കഴിവുകളുള്ള ഒരു ദളിത് കലാകാരന് ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന അംഗീകാരത്തിന്റെ തുടർച്ച മരണശേഷവും ആവർത്തിക്കപ്പെടുന്നു എന്ന ദുഃഖകരമായ ചരിത്ര സത്യവും രേഖപ്പെടുത്തേണ്ടി വരും.....