കലാഭവൻ മണിയോടു മലയാള സിനിമ നീതി പുലർത്തിയിട്ടില്ല: വിനയൻ

ദളിത്‌ സമുദായത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന അതുല്യ കലാകാരനായ കലാഭവന്‍ മണിക്ക്‌ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കാതെ ബോധംകെട്ടു വീണു എന്ന്‌ അപമാനിക്കുകയായിരുന്നു സാംസ്‌കാരിക നായകരെന്ന്‌ സംവിധായകന്‍ വിനയന്‍. സാഹിത്യ അക്കാദമിയില്‍ പുനര്‍ജനി കലാസമിതി സംഘടിപ്പിച്ച കലാഭവന്‍മണി അനുസ്‌മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിച്ചിരുന്നപ്പോൾ മണിയെ ഒരു കാതം അകലെ നിർത്തിയവരാണ് ഇപ്പോൾ മണിയെ ദൈവമെന്നു വിശേഷിപ്പിക്കുന്നത്. മലയാള സിനിമയില്‍ മറ്റാര്‍ക്കുമില്ലാത്ത അഭിനയവും നാടന്‍പാട്ടുകളും െകെമുതലായുള്ള മണിക്ക്‌ കേരള സംഗീത നാടക അക്കാദമിയോ ഫോക്‌ലോര്‍ അക്കാദമിയോ ഒരു ചെറിയ അവാര്‍ഡുപോലും നല്‍കിയിട്ടില്ല. തിലകന്‍ പറഞ്ഞപോലെ മലയാള സിനിമയില്‍ വരേണ്യ വര്‍ഗത്തിന്റെ ആധിപത്യം നില നില്‍ക്കുന്നുണ്ടെന്നും മണിയെ ഒരുകാതം ദൂരെ നിര്‍ത്തിയിരുന്ന ഒരു വലിയ നടന്‍ ഇപ്പോള്‍ അദ്ദേഹത്തെ വാഴ്‌ത്തിപ്പാടുകയാണെന്നും വിനയന്‍ ആരോപിച്ചു. സാറ്റെലെറ്റ്‌ മൂല്യമില്ലെന്നുപറഞ്ഞ്‌ അദ്ദേഹത്തിന്റെ സിനിമകളെ അകറ്റിനിര്‍ത്തിയ ചാനലുകള്‍ ഇപ്പോള്‍ മണി എന്ന മഹാനടന്റെ ആരാധകലക്ഷങ്ങളെ കണ്ട്‌ നടുങ്ങിയിരിക്കുകയാണ്‌.

മണിയുടെ ഓര്‍മകള്‍ എന്നേക്കും നിലനിര്‍ത്തുന്ന ഒരു സിനിമ സംവിധാനം ചെയ്യുമെന്നും വിനയന്‍ പറഞ്ഞു. മണിയെന്ന നടന്‍ സിനിമയില്‍ വന്നതും ജനകീയ അംഗീകാരം നേടുന്നതുമൊക്കെയായിരിക്കും പ്രമേയം. എന്നാല്‍ െക്ലെമാക്‌സ്‌ തീരുമാനിച്ചിട്ടില്ലെന്നും വിനയന്‍ പറഞ്ഞു.

ജയനുശേഷം ഇത്രയധികം ആരാധകരുള്ള മറ്റൊരു നടന്‍ വേറെയില്ല. താന്‍ കടന്നുവന്ന വഴികള്‍ തുറന്നുപറഞ്ഞ്‌ വലിയ നടനായിട്ടും കാവി മുണ്ടുടുത്ത്‌ കൂട്ടുകാര്‍ക്കൊപ്പം നടന്ന വലിയ മനുഷ്യസ്‌നേഹിയാണ്‌ മണി. ചാനലുകളില്‍ മണിയുടെ കൂട്ടുകാര്‍, മണി ഒരു പ്രതിസന്ധിയിലും തളരില്ല എന്ന്‌ പ്രഖ്യാപിച്ചത്‌ കേട്ടു. പക്ഷേ താനറിയുന്ന മണി ഉയര്‍ന്ന മനോഭാവം പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ ചെറിയ കാര്യങ്ങളില്‍ തളരുകയും പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. നിഷ്‌കളങ്കനായ ആ പച്ച മനുഷ്യനെ അതു കൊണ്ടാണ്‌ ചില കൂട്ടുകാര്‍ക്ക്‌ ചൂഷണംചെയ്യാന്‍ കഴിഞ്ഞതെന്നും വിനയന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സംവിധായകന്‍ പ്രിയനന്ദനന്‍, റിന്‍ജു, ആര്‍.എല്‍.വി. രാമകൃഷ്‌ണന്‍, സന്നിദാനന്ദന്‍, ജയരാജ്‌, സലിംകേച്ചേരി തുടങ്ങി നിരവധി സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുത്തു.