കയറാം, കന്യകാ ടാക്കീസിൽ!

മലയോര ഗ്രാമമായ കുയ്യാലിയിൽ ‘കന്യക ടാക്കീസ്’ പിടിച്ചു നിന്നത് ചൂടൻ പടങ്ങൾ കാണിച്ചുകൊണ്ടാണ്. പക്ഷേ അടിക്കടി ദുരന്തങ്ങൾ വേട്ടയാടിയപ്പോൾ ടാക്കീസിന്റെ ഉടമയായ യാക്കോബ് ഒരു കാര്യം തീരുമാനിച്ചു. കന്യക ടാക്കീസ് പള്ളിവകയിലേക്ക് എഴുതിക്കൊടുത്ത് നാടുവിടുക. കന്യക ടാക്കീസിനെ ഇടവക ഒരു പള്ളിയായി മാറ്റുന്നു. പുതിയ പള്ളിയിൽ നിയമിതനാകുന്ന ഫാദർ അപ്രതീക്ഷിതമായ ചില ശബ്ദങ്ങൾ കേൾക്കുന്നു. തുടർന്നു കുയ്യാലിയിലുണ്ടാകുന്ന സംഭവങ്ങളാണ് കെ.ആർ.മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിന്റെ പ്രമേയം. തൃഷ്ണയും ആനന്ദവും പാപബോധവും അവിടെ ഇടകലരുന്നു.

വികാരി ഫാദർ മൈക്കിൾ പ്ളാത്തോട്ടത്തിലും ഹോംനേഴ്സ‍ും രതിസിനിമകളിലെ എക്സ്ട്രാ നടിയായുമായ ആൻസിയുമൊക്കെ കാണികളെ സിനിമയിൽ കുരുക്കിയിടാൻ പോന്നവരാണ്. പി.വി.ഷാജികുമാറിന്റെ 18+ എന്ന കഥയാണ് കന്യകാ ടാക്കീസ് ആയത്. മുരളി ഗോപി, ലെന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, നന്ദു, സുധീർ കരമന, സുനിൽ സുഖദ തുടങ്ങിയവർ വേഷമിടുന്നു.

നാൽപ്പത്തിനാലാമത് ഗോവ രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായി കയ്യടി നേടിയ കന്യകാ ടാക്കീസ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും നാട്ടിൻപുറങ്ങളിൽ കണ്ടിരുന്ന ആ ടാക്കീസില്ലേ? വർഷങ്ങൾക്കു ശേഷം വീണ്ടും അവിടെയൊന്നു കയറാൻ കാണികൾക്കു കിട്ടുന്ന അവസരമാണ് ‘കന്യകാ ടാക്കീസ്’.