കേരളത്തെക്കുറിച്ച് വാചാലയായി ബോളിവുഡ് താരം സണ്ണി ലിയോൺ. ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായ കൊച്ചി യാത്രയെക്കുറിച്ചുള്ള അനുഭവം ഒരു പ്രമുഖ വെബ്പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോൺ പങ്കുവച്ചത്. "ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല. എന്നെക്കാണാനെത്തിയ ജനക്കൂട്ടം കണ്ട് കണ്ണു നിറഞ്ഞു പോയി. അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു, " സണ്ണി പറഞ്ഞു.
സണ്ണി ലിയോണിന്റെ വാക്കുകൾ ഇങ്ങനെ: "അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു. ഞാൻ കൊച്ചിയിലെത്തിയത് സിനിമാ പ്രചാരണത്തിനോ ടെലിവിഷൻ പ്രചാരണത്തിനോ ആയിരുന്നില്ല. ഒരു ഇലക്ട്രോണിക്–മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു. ഒരു സാധാരണ പരിപാടിയായിരിക്കുമെന്നാണ് ഞാൻ കരുതിയത്. കൊച്ചിയിൽ പോകുന്നതിൽ സന്തോഷമായിരുന്നു."
" എന്റെ കാറിനു ചുറ്റും തിങ്ങിക്കൂടി നിൽക്കുന്ന ആളുകളെയാണ് ഞാനാദ്യം ശ്രദ്ധിച്ചത്. പിന്നെ ആളുകൾ കൂടിക്കൂടി വന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ചെറിയൊരു സ്റ്റേജായിരുന്നു. അതിൽ കയറി നിന്നപ്പോൾ എനിക്കു വിശ്വസിക്കാനായില്ല. എന്റെ ദൈവമേ... എന്തൊരു ജനക്കൂട്ടമായിരുന്നു! എന്റെ ശ്വാസം നിലച്ച പോലെയായി. എനിക്ക് കരയാൻ തോന്നി. എന്തൊരു ഊർജ്ജമായിരുന്നു അത്. എനിക്കു ചുറ്റും ഒരുപാട് ആളുകൾ. അവർ എനിക്കുവേണ്ടി ആർപ്പുവിളിയ്ക്കുന്നു."
കൊച്ചിയിലെത്താൻ സണ്ണി വാങ്ങിയ പ്രതിഫലം !
ചടങ്ങ് കഴിഞ്ഞ് തിരികെ കാറിലെത്തി സോഷ്യൽ മീഡിയ നോക്കിയപ്പോഴാണ് ജനക്കൂട്ടത്തിന്റെ വലിപ്പം മനസിലായതെന്ന് സണ്ണി പറയുന്നു. പരിപാടിയുടെ ആകാശച്ചിത്രം കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും സണ്ണി ലിയോൺ പറഞ്ഞു. ആ നിമിഷം ജീവിത്തിൽ എനിക്ക് മറക്കാൻ കഴിയില്ല, സണ്ണി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മൊബൈൽ റീടെയിൽ ഷോപ്പിന്റെ ഉദ്ഘാടനത്തിന് കൊച്ചിയിൽ എത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയത് ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായിരുന്നു. കൊച്ചിയിലെ ഗതാഗതം സ്തംഭിപ്പിക്കുന്ന ജനക്കൂട്ടമായിരുന്നു പ്രിയതാരത്തെ കാണാൻ കഴിഞ്ഞ ഓഗസ്റ്റിൽ കൊച്ചിയിലെത്തിയത്.