കാലം നീതി നടപ്പിലാക്കും: കമൽഹാസന്‍

അനധികൃത സ്വത്തുസമ്പാദനക്കേസിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ജയിലിലായതിന് പിന്നാലെ വിധിയെ അനുകൂലിച്ച് കമൽഹാസന്റെ ട്വീറ്റ്. ‘ഇതൊരു പഴയ ഗാനമാണ്. ഇപ്പോഴും അതിന് വിലയുണ്ട്. തെറ്റായ ആളുകൾ ചിലപ്പോഴൊക്കെ വിജയിച്ചേക്കാം. എന്നാൽ കാലം നീതി നടപ്പിലാക്കും. കമൽഹാസൻ ട്വീറ്റ് ചെയ്തു. സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായും കമൽ ട്വീറ്റ് ചെയ്തിരുന്നു. മറീന വിധിയെ കാത്തിരിക്കുകയായിരുന്നെന്നായിരുന്നു ആദ്യ ട്വീറ്റ്.

ശശികലയ്ക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷമായ വിമർശനങ്ങളാണ് കമല്‍ഹാസൻ ഉന്നയിച്ചിരുന്നത്. പനിനീർസെൽവത്തെ പിന്തുണച്ചും കമൽ ട്വീറ്റ് ചെയ്തിരുന്നു. ഒരാള്‍ക്കു ചുറ്റും ജീവിച്ചതുകൊണ്ട് അയാള്‍ക്കു യോഗ്യതയുണ്ടാകണമെന്നില്ലെന്ന് കമല്‍‌ഹാസന് പറഞ്ഞിരുന്നു‍. പനീര്‍ശെല്‍വംതന്നെ മുഖ്യമന്ത്രിയാകണമെന്ന് ആവര്‍ത്തിച്ച കമല്‍, ആരാണു മുഖ്യമന്ത്രിയാകേണ്ടത് എന്നതില്‍ തമിഴ് ജനതയാണ് തീരുമാനമെടുക്കേണ്ടതെന്നും ആവർത്തിച്ചു.

ഞാന്‍ ഒരു വക്കീലിന്റെ മകനാണ് എന്നതുകൊണ്ട് എനിക്കു കോടതിയില്‍ പോയി വാദിക്കാനും കേസ് ജയിക്കാനും കഴിയുമെന്നു വിചാരിക്കരുത്. ഞാന്‍ നടനാണ്. അതിലാണ് എനിക്കു പരിശീലനം. മഹാഭാരതത്തില്‍ നടത്തിയതുപോലുള്ള ചൂതുകളിയല്ല രാഷ്ട്രീയമെന്നും കമല്‍‌ഹാസന്‍ പറഞ്ഞിരുന്നു.

ജനങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ മുഖ്യമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അധികാരവും ജനത്തിനുണ്ട്. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ മോശം ക്‌ളൈമാക്‌സാണ്. ശശികലയുടെ ഇടപെടല്‍ തന്നെ വേദനിപ്പിക്കുന്നു. ഞങ്ങള്‍ ആട്ടിന്‍ പറ്റമല്ല. ആടുകളെപ്പോലെ തോന്നുംപോലെ തെളിക്കാന്‍ തെളിക്കപ്പെടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. കൂടുതല്‍ കാലം തമിഴ്ജനത ഇതൊന്നും സഹിക്കില്ലെന്നും കമല്‍ഹാസന്‍ മുൻപ് വ്യക്തമാക്കിയിരുന്നു.