'സ്ത്രീകളെ ചുംബിക്കുകയോ ഗര്‍ഭിണിയാക്കുകയോ ചെയ്യണം’; സൂപ്പർതാരത്തിന്റെ പ്രസ്താവന വിവാദമാകുന്നു

സ്ത്രീ വിരുദ്ധ പരാമർശനം നടത്തിയതിന് തെലുങ്ക് താരം ബാലകൃഷ്ണയ്ക്കെതിരെ പൊലീസ് പരാതി. താന്‍ ഒരു പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുന്നത് തന്റെ ആരാധകര്‍ക്ക് ഇഷ്ടമല്ലെന്നും ഒന്നുകിൽ അവരെ ചുംബിക്കുകയോ ഗര്‍ഭിണിയാക്കുകയോ ചെയ്യണം എന്നായിരുന്നു താരം പറഞ്ഞത്. ഹൈദരാബാദില്‍ നടന്ന ഒരു ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിലായിരുന്നു തെലുങ്ക് സൂപ്പര്‍ താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം.

തെലുഗുദേശം പാര്‍ട്ടി ജനപ്രതിനിധിയും ആന്ധ്രാ മുഖ്യമന്ത്രിയുടെ ബന്ധുവും കൂടിയാണ് ബാലകൃഷ്‌ണ.പരാമര്‍ശം വേദിയിലെ സ്ത്രീകളെ അസ്വസ്ഥരാക്കി. താരത്തിനെതിരെ സ്ത്രീ സംഘടനകൾ രംഗത്തെത്തി. മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സ്ത്രീകളെ ബഹുമാനിക്കാനറിയില്ലെങ്കില്‍പിന്നെ ഇവിടുത്തെ സ്ത്രീകളുടെ അവസ്ഥയില്‍ അത്ഭുതപെടാനില്ലെന്നും ബാലകൃഷ്ണ പരസ്യമായി മാപ്പു പറയണമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ റോജ ആവശ്യപെട്ടു.

സംഭവം വിവാദമായതോടെ ബാലകൃഷ്‌ണ മാപ്പുപറയുകയും ചെയ്‌തു. ആരാധകര്‍ എന്താണ് ചിന്തിക്കുന്നതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞതെന്നും ഒരു സ്‌ത്രീകളെയും വേദനിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്നും ബാലകൃഷ്ണ പറഞ്ഞു.