കെആര്‍ വിജയയുടെ മകളെ ശല്യം ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രമുഖന്‍ പിടിയില്‍

പ്രശസ്ത തെന്നിന്ത്യന്‍ നടിയായ കെ ആര്‍ വിജയയുടെ മകളെ മാനസികമായി പീഡിപ്പിച്ച കേസില്‍ റിയല്‍ എസ്റ്റേറ്റ് പ്രമുഖന്‍ പിടിയില്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ പപ്പനെക്കന്‍പാളയം സ്വദേശിയായ ആര്‍ കതിര്‍വേലുവാണ് പിടിയിലായത്.

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ കതിര്‍വേലു കെ ആര്‍ വിജയയുടെ മകളായ ഹേമലതയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 47 കാരിയായ ഹേമലത സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഹേമലതയെ പരിചയപ്പെടുന്നത്. ഹേമലത ഒറ്റയ്ക്ക് കഴിയുകയാണ് എന്ന് മനസിലാക്കിയ കതിര്‍വേലു വിവാഹാഭ്യാര്‍ഥന നടത്തുകയായിരുന്നു.

ഹേമലതയുടെ രണ്ട് പെണ്‍മക്കള്‍ വിദേശത്ത് പഠിക്കുകയാണ്. കതിര്‍വേലുവും വിവാഹിതനാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 15 ന് കതിര്‍വേലു ഹേമതലയെ ഫോണില്‍ വിളിക്കുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച ഇയാള്‍ തന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും പറഞ്ഞത്രെ.

ഹേമലത സമ്മതിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള ഭാര്യയില്‍ നിന്നും താന്‍ വിവാഹമോചനം നേടാമെന്നും ഇയാള്‍ പറഞ്ഞു. കെ ആര്‍ വിജയയുടെ കുടുംബത്തില്‍ നിന്നും ഒരു ബന്ധം താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നാണ് ഇയാള്‍ ഹേമലതയോട് പറഞ്ഞത്. കതിര്‍വേലുവിന്റെ ശല്യം കൂടിയതോടെ ഹേമലത കോയമ്പത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷം വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കതിര്‍വേലുവിനെതിരെ കേസെടുക്കുകയായിരുന്നു.