ടിവി അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ടിവി ചാനല്‍ അവതാരക നിരോഷ (23) ആത്മഹത്യ ചെയ്തു. നിരോഷയെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെലുങ്കിലെ പ്രമുഖ മ്യൂസിക് ടെലിവിഷന്‍ ചാനലിൽ അവതാരകയായിരുന്നു നിരോഷ.

ആത്മഹത്യ ചെയ്യുന്നതിന് അല്‍പസമയത്തിനു മുന്‍പ് നിരോഷ ഫോണ്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി കാനഡയിൽ നിന്ന് നിരോഷയുടെ സുഹൃത്താണ് പൊലീസിൽ വിളിച്ച് നിരോഷ സ്കൈപ്പ് ചാറ്റിങിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അറിയിച്ചത്. ചാറ്റിങിനിടെ ഉണ്ടായ വഴക്കിനിടെയാണ് സംഭവമെന്നും എത്രയും പെട്ടന്ന് രക്ഷപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ഇയാൾ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നിരോഷ മരിച്ചിരുന്നു.

പൊലീസ് നിരോഷയുടെ മൊബൈല്‍ ഫോണ്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പ്രേമനൈരാശ്യമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുന്‍പ് ചില തെലുങ്ക് ചാനലുകളുടെ റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുള്ള നിരോഷ അടുത്തിടെയാണ് ചാനലില്‍ അവതാരകയായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മല്ലേശ്വരം സ്വദേശിയാണ് നിരോഷ. റിത്വിക് എന്ന പേരുള്ള യുവാവുമായി നിരോഷ അടുപ്പത്തിലായിരുന്നെന്നും പറയുന്നു.