തെരുവുനായ്ക്കള്‍ക്കായുള്ള വിശാലിന്‍റെ സമരത്തില്‍ വരലക്ഷ്മിയും

കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നടന്‍ വിശാല്‍ നിരാഹാരസമരം നടത്തുന്നു. ചെന്നൈ വള്ളുവര്‍ക്കോട്ടമാണ് സമരവേദി. വിശാലിനൊപ്പം ശരത്കുമാറിന്‍റെ മകളും നടിയുമായ വരലക്ഷ്മിയുമുണ്ട്.

നായ്ക്കളെ കൊല്ലുന്നതിനെതിരായ സമരത്തില്‍ വിശാലിന് പിന്തുണയുമായി നിരവധി ആളുകള്‍ സമരവേദിയില്‍ എത്തിയിരുന്നു.

ഒരു മൃഗസ്നേഹി എന്ന നിലയിലാണ് ഞാന്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നത്. തെരുവുനായകള്‍ക്കെതിരെ നടത്തുന്ന ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്താനാണ് ഈ സമരം. നായയും ഭൂമിയിലെ ഒരംഗമാണ്. അതിനെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കൂ, കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ. ഇതാണ് സമരത്തിലെ മുദ്രാവാക്യം. വിശാല്‍ പറഞ്ഞു.

വിശാലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അനവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഈ സംഘടനകളുടെ പ്രതിനിധികളും 25ന് നിരാഹാരം അനുഷ്ഠിക്കുമെന്നാണ് വിവരം. വിശാലിന് നായ്ക്കളെ ഒരുപാട് ഇഷ്ടമാണ്. ആഗസ്റ്റ് എന്നൊരു വളര്‍ത്തുനായയും വിശാലിനുണ്ട്. ‘ആഗസ്റ്റ് എനിക്ക് മകനെപ്പോലെയാണ്. അങ്ങനെയാണ് ഞാന്‍ അവനെ വളര്‍്ത്തുന്നത്. വിശാല്‍ പറയുന്നു.

സമരത്തിനൊപ്പം ഒരു ഒപ്പുശേഖരിക്കല്‍ കാമ്പയിനും വിശാല്‍ സംഘടിപ്പിച്ചിട്ടുണ്ട്. നായ്ക്കളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ മൃഗസ്നേഹികളുടെ ഒപ്പുശേഖരിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിയമമന്ത്രിക്കും അയയ്ക്കാനാണ് വിശാലിന്‍റെ തീരുമാനം.

രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ള മൃഗസ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തെയിരുന്നു. തെന്നിന്ത്യന്‍ നടി ലക്ഷ്മി റായിയും കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ ഫേസ്ബുക്കിലൂടെയും രംഗത്തെത്തി.

കേരളത്തില്‍ കൂട്ടമായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു എന്ന് പ്രചരണമുണ്ടായതോടെ പ്രതിഷേധം പല രൂപത്തില്‍ അലയടിക്കുകയാണ്. പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നടന്‍ മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗും ഈ വിഷയത്തെക്കുറിച്ചായിരുന്നു.