Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടി തോന്നുന്നു; ഈ വേർപാടുകൾ അവർ അറിയുന്ന നിമിഷത്തെ കുറിച്ചോർക്കാൻ; കണ്ണീർ കുറിപ്പ്

balu-shafi

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കലാലോകം മാത്രമല്ല ഓരോ മലയാളിയും കണ്ണീർപൊഴിക്കുകയാണ്. പ്രിയ കലാകാരനെ ഓർത്തു ഫെയ്സ്ബുക്കിലൂടെ അനുശോചന കുറിപ്പു പങ്കുവെക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ.

ഷാഫിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു. കുറച്ച് ദിവസമേ അതുണ്ടായുള്ളൂ. പിന്നീട് അവളത് ദാദാ എന്നാക്കി. പിന്നെ കുറെ മാസങ്ങൾ പാപ്പാ എന്നാ വിളിക്കാറ്.ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവൾക്കും ഞാനിപ്പൊ 'ഇക്ക'യായി. ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവൾ ഇക്കാന്ന് വിളിക്കാറുണ്ടത്രെ. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ഞാനടുത്തുണ്ടെങ്കിൽ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട്...(ഇന്ന് രാവിലെയും)

ഇക്ക കുളിപ്പിക്കുമ്പോ കരയാറില്ല.. സോപ്പിന്റെ പതയിൽ നിന്ന് കുമിളകളുണ്ടാക്കുന്നത് വിരല് കൊണ്ട് കുത്തി പൊട്ടിച്ച് പൊട്ടിച്ചിരിക്കാറുമുണ്ട്.. ഉടുപ്പിടാനും കളിക്കാനും ഷൂ ഇടാനും യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങാനും ഉമ്മ മരുന്ന് കൊടുക്കുമ്പോ രക്ഷപെടാനും മൊബൈലിൽ കളിക്കാനും ഇടയ്ക്ക് ഞാൻ അവളറിയാതെ പോയിപ്പോവുമോന്ന് കരുതിയുമെല്ലാം ഒരു 100 തവണ അവളെന്നെ ഇക്കാ ഇക്കാ വിളിച്ചോണ്ട് നടക്കും. എപ്പോഴും കൂടെയുണ്ടാവാൻ പറ്റാറില്ലെങ്കിലും ഉള്ള സമയത്തെ തോന്നലുകളെ കുറിക്കാൻ വാക്കുകൾ പോരാതെ വരും.

ഞാനിത്രയും പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദനയിലാണ്.. ബാലുവിന്റെ മരണം അറിഞ്ഞാണ് ഇന്നുണർന്നത്.. 2 വയസ്സ് പ്രായമായൊരു പെൺകുഞ്ഞിന്റെ പിതാവിന്റെ തോന്നലുകൾ എനിക്ക് മനസ്സിലാവും.. ഒരു പക്ഷെ 16 വർഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്രമാത്രം പ്രിയപ്പെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം മനസ്സ് പറയുന്നത്, ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയിൽ അലിഞ്ഞ് ചേർന്നതായിരിക്കാമെന്ന്. അവൾക്കൊപ്പം തുടരാൻ. തുടർന്നും സ്നേഹിക്കാൻ വാരിക്കോരി കൊടുത്ത് മതി വരാതെ... വയലിൻ കയ്യിലെടുക്കുമ്പോൾ നമ്മളൊക്കെ അതിൽ ബാലുവിനൊപ്പം അലിയാറുള്ളതിനേക്കാൾ ആയിരം മടങ്ങ്‌ തീവ്രതയോടെ ബാലു മകളോടൊപ്പം യാത്ര തുടരുന്നു.

ബാലുവിന്റെ പ്രിയ പത്നി ലക്ഷ്മി... തേജ്വസിനിയെ നൊന്ത്‌ പ്രസവിച്ച അമ്മ... പേടി തോന്നുന്നു അവരെ കുറിച്ചോർക്കാൻ... ഈ വേർപാടുകൾ അവരറിയുന്ന നിമിഷത്തെ കുറിച്ചോർക്കാൻ.'