സയനോര ഇനി സംഗീത സംവിധായിക

സയനോര

സയനോരയ്ക്ക് ഇനി സംഗീത സംവിധായകയുടെ കുപ്പായം. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷമാണ് സയനോര സംഗീത സംവിധായികയാകുന്നത്. ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സയനോരയുടെ പുതിയ കാൽവയ്പ്. 

സയനോരയുടെ അടുത്ത സുഹൃത്താണ് ജീൻ മാർക്കോസ്. ആ സൗഹൃദമാണു സംഗീത സംവിധാനത്തിലേക്കു വഴിതുറന്നത്. തന്റെ അടുത്ത പടത്തിലെ സംഗീതം ചെയ്യുന്നത് സയനോരയാണെന്നു ജീൻ പറഞ്ഞപ്പോൾ ആകെപ്പാടെ ഒരു പേടിയായിരുന്നുവെന്ന് സയനോര പറയുന്നു. എന്തു മറുപടി പറയണം എന്ന് അറിയാത്ത അവസ്ഥ. സയനോര പറഞ്ഞു.

സയനോര

ഗായിക എന്നതിനപ്പുറത്തേക്കു പോകാന്‍ ഒരു അവസരം കിട്ടുമ്പോൾ അതിനോട് മുഖം തിരിക്കുന്നത് ശരിയല്ല എന്നു തോന്നി. ദൈവത്തിന്റെ തീരുമാനമാണ് എല്ലാം എന്നാണ് എന്റെ വിശ്വാസം. സയനോര പറഞ്ഞു.

സയനരോയുടെ ഗുരു അച്ഛനാണ്. പാട്ടിന്റെ ലോകത്തേക്കു കൈപിടിച്ചതും സയനോരയുടെ പ്രതിഭയെ തിരിച്ചറിഞ്ഞതും ഇപ്പോഴും ഊർജമാകുന്നതും ഈ അച്ഛൻ തന്നെയാണ്. 

"സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും ഏറെ ആകാംഷയുള്ളതും ഡാഡിക്കാണ്. സംഗീത പരിപാടികളും റെക്കോർഡിങുമായി മൊത്തം യാത്രയാണ് ഇപ്പോൾ. മാസത്തിൽ പകുതി ദിവസങ്ങളും അങ്ങനെ പോകും. വീട്ടിലെത്തുന്ന ദിവസങ്ങൾ ഇനിയും കുറയുമോ എന്നാണ് എന്റെ ഭർത്താവ് വിൻസ്റ്റണ്‍ ആഷ്‍ലിയുടെ ടെൻഷൻ". 

സയനോര

പാശ്ചാത്യ ശൈലിയിലുള്ള ഗാനങ്ങളാണ് അധികവും പാടിയിട്ടുള്ളത്. അല്ലെങ്കിൽ മെലഡികൾ. സിനിമയിൽ സംഗീത സംവിധാനം ചെയ്യുമ്പോൾ എല്ലാത്തരം പാട്ടുകളും ചെയ്യണമല്ലോ. ജീൻ അടുത്ത സുഹൃത്താണ് എന്നത് വലിയ ആശ്വാസമാണ്. പിന്നെ എനിക്ക് ഏറ്റവുമടുപ്പമുള്ള സംഗീത സംവിധായകരെയെല്ലാം വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. നല്ല നിർദ്ദേശങ്ങൾ അവരും തന്നിരുന്നു. അതിന്റെയൊക്കെ ആത്മവിശ്വാസത്തിലാണിപ്പോൾ. ഒരു സംഗീത പരിപാടിയ്ക്കു പോകുന്ന തിരക്കിനിടയിൽ നിന്നു സയനോര പറഞ്ഞു.

സംഗീത സംവിധായികയായാൽ ഇനി സിനിമയിൽ പാടാനുള്ള അവസരം കുറയുമോയെന്ന ആശങ്കയൊന്നും സയനോരയ്ക്ക് ഇല്ല. കൂടുതൽ വിശാലമനസുള്ളവരാണ് ഞാൻ പരിചയപ്പെട്ടിട്ടുള്ള സംഗീത സംവിധായകരെല്ലാം. സമാന്തര സംഗീത രംഗത്ത് അവരും സജീവമാണ്. ഞാൻ തേടിപ്പോയതല്ല സംഗീത സംവിധാനം. അത് എന്നിലേക്കു വന്നതാണ്. അതു ഞാൻ ഏറ്റെടുത്തു. അത്രയേയുള്ളൂ. നന്നായി ചെയ്യണം എന്നേയുള്ളൂ. മറ്റൊന്നും ഇപ്പോൾ മനസിലില്ല. സയനോര പറഞ്ഞു.