ഷേര പറയുന്നു, ബീബർ ഒരു കുട്ടിയെ പോലെ

ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം നിഴലു പോലെയുണ്ടായിരുന്ന ഒരാളുണ്ട്. ഷേര. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സ്വന്തം ഷേര. പോപ് സംഗീതത്തിലെ യുവരാജാവിന് സുരക്ഷയൊരുക്കുന്നതായിരുന്നു ഷേരയുടെ ചുമതല. ബീബറിന്റെ ഇന്ത്യൻ സന്ദർശനത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട കൗതുകകരമായ കാര്യങ്ങളിലൊന്നായിരുന്നു ഷേരയുടെ സാന്നിധ്യം. ഷേര പറയുന്നു, ബീബറിനോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച്. 

ഈ പ്രായത്തിലുള്ള മറ്റേത് ആൺകുട്ടിയേയും പോലെ സ്വന്തം ഇടം സ്വാതന്ത്ര്യത്തോടെ അനുഭവിക്കാൻ കൊതിക്കുന്നൊരാളാണ്. ഒറ്റയ്ക്കു സഞ്ചരിക്കാനും സ്വന്തം കാര്യങ്ങൾ ആസ്വദിച്ച് ചെയ്ത് ജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നൊരാൾ. മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ ഉൾപ്പെടെ കുറച്ചിടങ്ങളിലേക്കാണു ബീബറിനോടൊപ്പം പോയത്. കുട്ടികളോടൊത്ത് കളിക്കാന‌്‍ ബീബറിന് ഏറെയിഷ്ടമാണ്. കുറേ നേരെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരത്ത് നടന്നു, ഇടയ്ക്ക് കോഫി വേണമെന്നു പറഞ്ഞു. ശിവാജി പാർക്കിൽ പോയി ഫുട്ബോൾ കളിച്ചു. കുട്ടികളോടൊത്ത്. ഷേര പറഞ്ഞു. 

കുട്ടികളോടൊത്ത് ചിലവഴിക്കാനാണ് ഏറെ താൽപര്യം. കുട്ടികളെ പോലെയാണ് എപ്പോഴും. മുംബൈയുടെ തെരുവുകളിലൂടെ യാത്ര ചെയ്തപ്പോൾ എന്നോട് ബീബർ പറഞ്ഞു, എനിക്ക് ഇതുപോലെ യാത്ര ചെയ്യാനാണ് ഇഷ്ടമെന്ന്. 

നല്ലൊരു തുക പ്രതിഫലം വാങ്ങിച്ചു കൊണ്ട് ബീബറിന്റെ സംഗീതത്തേയും സ്വകാര്യ ജീവിതത്തേയും അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ചൊരാൾ എന്ന ക്രെഡിറ്റു കൂടി ഷേരയ്ക്കു സ്വന്തം.