മാലേയം... വയിലിനിൽ എത്ര മനോഹരം ഇൗ ഗാനം

പഴയകാല ഗാനങ്ങളിൽ എന്നെന്നും നമ്മള്‍ മനസിൽ സൂക്ഷിക്കുന്ന ചില പാട്ടുകളുണ്ട്. ആ പാട്ടിന്റെ ഈണവും അതിന്റെ വരികളും ആലാപനവും ക്ലാസിക് തലത്തിൽ നിൽക്കുന്നതായിരിക്കും. അത്തരത്തിലൊരു പാട്ടാണ് അഭിജിത് പി.എസ്.നായർ എന്ന വയലിനിസ്റ്റ് അവതരിപ്പിച്ചത്. വയലിനിൽ എന്തു ചന്തമാണീ പാട്ടിന് എന്നു കേട്ടിരിക്കുമ്പോൾ മനസിൽ തോന്നും. അഭിജിത്തിനൊപ്പം ഇന്ത്യയിലെ പ്രശസ്ത ഗിത്താറിസ്റ്റ് മോഹിനി ഡേയും ഒപ്പമുണ്ട്. കാന്തിനി അഥവാ മിഡി എന്ന വയലിനിലാണ് അഭിജിത് ഈ പാട്ട് വായിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വയലിനിസ്റ്റ് ഇത്തരത്തിലുള്ള ഒരു വയലിനിൽ കച്ചേരി അവതരിപ്പിക്കുന്നത്. 

സിദ്ധാർഥ് നാഗരാജന്റെ ഡ്രം വായനയിൽ തുടങ്ങുന്ന ഫ്യൂഷൻ വാദ്യോപകരണങ്ങളിൽ വിരിഞ്ഞൊരു ത്രില്ലിങ് അനുഭവമാണ്. മെലഡി ഗാനത്തിന്റെ ഭംഗി നിലനിർത്തിക്കൊണ്ടു തന്നെ ‍ചടുലമായൊരു പുനരവതരണം. കേട്ടിരിക്കുന്നവരിൽ കൗതുകവും നല്ല സംഗീതത്തിന്റെ സന്തോഷവും പകരുന്ന അവതരണം.

സന്ദീപ് മോഹൻ, ജോര്‍ജ് വർഗീസ്, മഹേഷ് മണി, ആലപ്പുഴ എസ്. വിജയകുമാർ എന്നിവരാണ് ഈ ഫ്യൂഷൻ സംഗീതത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ. കാന്തിനി വയലിന്‍ അഭിജിതിന് കൈമാറിക്കൊണ്ട് സംഗീത സംവിധായകൻ ബിജിബാലാണ് ലോഞ്ചിങ് കർമ്മം നിർവ്വഹിച്ചത്. ഇറ്റാലിയൻ വയലിൻ നിർമ്മാതാവായ കാന്തിനിയുടേതാണ് അഞ്ച് സ്ട്രിങുള്ള ഇലക്ട്രിക് വയലിൻ. ഏത് സംഗീതോപകരണത്തിന്റെ സ്വരവും ഈ വയനിലൂടെ അവതരിപ്പിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. 

തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിലെ ഗാനമാണ് മാലേയും മാറോടണിഞ്ഞു...എന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ശരത് സംഗീതം നൽകി കെ.എസ്.ചിത്ര പാടിയ ഗാനം.