പി.സി.ജോർജിനെതിരെ രൂക്ഷവിമർശനുമായി സയനോര

ആക്രമിക്കപ്പെട്ട നടിയ്ക്കെതിരായ എംഎൽഎ പി.സി.ജോർജിന്റെ പ്രസ്താവനയോട് രൂക്ഷമായ പ്രതികരണമാണ് പല കോണുകളില്‌ നിന്നുമുണ്ടാകുന്നത്. ഗായിക സയനോരയും ഈ വിഷയത്തിൽ പി.സി.ജോർജിനെതിരെ രംഗത്തെത്തി. പ്രസ്താവനകൾ ഇറക്കും മുൻപ് കുറഞ്ഞത് കേസിന്റെ എഫ്ഐആർ എങ്കിലും വായിക്കാൻ ശ്രമിക്കണമെന്നാണ് സയനോര പറയുന്നത്. ആക്രമിക്കപ്പെട്ട നടി വീട്ടിൽ ഇരിയ്ക്കുകയോ ആത്മഹത്യയ്ക്കു ശ്രമിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പി.സി.ജോർജ് നടിയ്ക്കു സ്തുതി പാടിയേനെ എന്നും സയനോര പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഗായിക ഇക്കാര്യം പറഞ്ഞത്.

നാവിന് ലൈസൻസില്ലാത്തയാളാണ് പി.സി.ജോർജ് എന്ന് അറിയാം. അത് അഹങ്കാരമായി കൊണ്ടുനടക്കുന്നത് ഒരു നല്ല പ്രവണതയല്ലെന്നും സയനോര പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയ്ക്ക് എങ്ങനെയാണ് പിറ്റേ ദിവസം ഷൂട്ടിങിന് പോകാനായത്. അവർ ഏത് ആശുപത്രിയിലാണ് പോയത്. നടിയെ ആക്രമിച്ചുവെന്ന കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിയ്ക്കെതിരെ തെളിവുണ്ടോയെന്നും ജോർജ് ചോദിച്ചിരുന്നു. ഇതാണ് സയനോര അടക്കമുള്ള സംഗീത-സിനിമ പ്രവർത്തകരെ ചൊടിപ്പിച്ചത്. 

സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം വിഷയങ്ങളിൽ ശക്തമായ തന്റെ നിലപാടുകൾ സയനോര നേരത്തേയും വ്യക്തമാക്കിയിട്ടുണ്ട്. സയനോരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തത്.