ക്രൗര്യത്തോടെ ഉറഞ്ഞുതുള്ളി രൺവീർ: ട്രെൻഡിങിൽ ഒന്നാമത് പത്മാവത് ഗാനം

രജപുത്ര രാജകുമാരി പത്മാവതിയുടെ കഥ പറഞ്ഞ പത്മാവത് കൊട്ടകങ്ങളിൽ നിറഞ്ഞാടുകയാണ്. എത്ര കണ്ടാലും കൊതിതീരാത്ത അഭൗമ സൗന്ദര്യമുള്ള പത്നാവതിയായി ദീപിക ചിത്രത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെ നിരൂപക ശ്രദ്ധ ഏറെ നേടി അലാവുദ്ധീൻ ഖിൽജിയെന്ന വില്ലനായി എത്തിയ രൺവീർ സിങ്. ഒരുപക്ഷേ ദീപിക പദുക്കോണിനേക്കാളും പ്രേക്ഷക പ്രശംസ നേടിയതും ഈ കഥാപാത്രം തന്നെ. അലാവുദ്ധീൻ ഖിൽജിയായുള്ള രൺവീർ സിങിന്റെ പകർന്നാട്ടം എത്രമാത്രം മനോഹരവും തീക്ഷ്ണവുമാണെന്നു പറയുന്ന പാട്ട് പുറത്തിറങ്ങി. ട്രെൻഡിങിൽ ഒന്നാമതാണ് ഈ ഗാനം. 

എ.എം.തുരാസിന്റെ വരികൾക്ക് ഈണമൊരുക്കിയത് ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീലാ ബൻസാലി തന്നെ. ശിവം പതക്കും ഷെയ്‍ൽ ഹദയും ചേർന്നാണ് പാട്ട് പാടിയത്. ഖലീബലി എന്ന പാട്ടിൽ ഉറഞ്ഞുതുള്ളുകയാണ് രൺവീർ. ക്രൗര്യം നിഴലിക്കുന്ന കണ്ണുകളും ഉൻമാദ നൃത്തവുമായി രൺവീർ പാട്ടിനെ അവിസ്മരണീയമാക്കുന്നു. പാട്ടും അതിലെ അഭിനയവും ഒരുപോലെ ഊർജ്ജസ്വലം;തീവ്രം. ഒന്നു കേട്ടാൽ കാതിൽമായാതെ നിൽക്കുന്ന സംഗീതവും, മനസ്സിൽ ചെറിയൊരു ഭീതി നിറയ്ക്കുന്ന ദൃശ്യങ്ങളുമുള്ള പാട്ട് തീയറ്ററിലും ആരവമുയർത്തിയിരുന്നു. പ്രേക്ഷകർ ഈ വിഡിയോ കാത്തിരിക്കുകയുമായിരുന്നു.