‘ആലാപനത്തിലെ തേനും വയമ്പും’ ഗ്രന്ഥകർത്താവ് അഭിലാഷ് പുതുക്കാടിന് സ്വീകരണം

മലയാളികളുടെ പ്രിയങ്കരിയായ ജാനകിയമ്മയെക്കുറിച്ചുള്ള ’ആലാപനത്തിലെ തേനും വയമ്പും’ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവായ അഭിലാഷ് പുതുക്കാടിന് സ്വീകരണം ഒരുക്കുന്നു. ആഗസ്റ്റ് 26ന് ഇകെ നായനാർ പാർക്കിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

എസ്.ജാനകി പാടിയ 2140 ഗാനങ്ങളുടെ ഗവേഷണവും അവലോകനവും ഉൾപ്പെടുത്തി അഭിലാഷ് പുതുക്കാട് എഴുതിയ പുസ്തകം ഇന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന റെക്കോർഡിന് ഉടമയായേക്കും. ’ആലാപനത്തിലെ തേനും വയമ്പും’ എന്നാണ് പുസ്തകത്തിന്റെ പേര്. എസ്.ജാനകിയെ കുറിച്ച് വേണ്ടത്ര ലേഖനങ്ങളില്ലെന്നുള്ള തിരിച്ചറിവാണ് പുസ്തകമെഴുതാൻ പ്രചോദനമായതെന്ന് അഭിലാഷ് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഈ പുസ്തകം ഒരുക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങളിലായിരുന്നു അഭിലാഷ്.

പ്രവാസിയായ അഭിലാഷ് ഒരോ വർഷവും നാട്ടിൽ വരുമ്പോൾ ഒരോ സംഗീതസംവിധായകരുടെയും ഗാനരചയിതാക്കളുടെയും ഒപ്പം പ്രവർത്തിച്ചവരുടെയും അരികിൽ ചെന്ന് അവരിൽ നിന്ന് നേരിട്ട് പാട്ടനുഭവങ്ങൾ പകർത്തിയെടുക്കുകയായിരുന്നു. നാട്ടിൽ ഇല്ലാത്തപ്പോൾ ഫോണിൽ ബന്ധപ്പെട്ട് ശേഖരിക്കാൻ കഴിയുന്ന വിവരങ്ങൾ ശേഖരിച്ചു.

ജാനകിയമ്മയുടെ അനുഭവങ്ങൾ ശേഖരിക്കുന്നതിനൊപ്പം ശ്രീകുമാരൻ തമ്പി, എം.കെ.അർജ്ജുനൻ, ജോൺസൺ, പൂവച്ചൽ ഖാദർ, ദർശൻ രാമൻ, ബിച്ചു തിരുമല, ശ്യാം, വിദ്യാധരൻ മാഷ്, ഒ.എൻ.വി.കുറുപ്പ്, സുഗതകുമാരി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കാവാലം നാരയണപണിക്കർ, ദേവദാസ്, മിന്മിനി, ശാരദ, ജെൻസി, ചിത്ര, സുജാത, ലതിക, പി.ജയചന്ദ്രൻ, കെ.ജെ.ജോയ്,ചുനക്കര രാമൻ കുട്ടി, ജോൺപോൾ, ബേണി–ഇഗ്നേഷ്യസ്, പി.ആർ.മുരളി, ആർ.കെ.ദാമോദരൻ, ജെറി അമൽദേവ്, യൂസഫലി കേച്ചേരി, ദക്ഷിണാമൂർത്തി സ്വാമി, എസ്.ബാലകൃഷ്ണൻ, ബി.വസന്ത, വാണിജയറാം, അമ്പിളി എന്നിങ്ങനെ നിരവധിപേർ അവരുടെ അനുഭവങ്ങൾ, ജാനകിയമ്മയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നിവ കൂടി സംഭാവന ചെയ്തപ്പോൾ പുസ്തകം കൂടുതൽ ഗൗരവതരമായെന്നും അഭിലാഷ് പറയുന്നു.