മുഹമ്മദ് റഫിയെ കരൺ ജോഹർ അപമാനിച്ചു?

കരൺ ജോഹറിന്റെ പുത്തൻ ചിത്രമായ ഏ ദിൽ ഹേ മുശ്ഖിൽ വിവാദങ്ങളുടെ അകമ്പടിയോടെയാണ് എത്തിയത്. തീയറ്ററിൽ നിറഞ്ഞോടുമ്പോൾ മറ്റൊരു വിവാദം കൂടി ചിത്രത്തെ തേടിയെത്തുകയാണ്. ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയെ അപമാനിക്കുന്ന പരാമർശങ്ങളാണു ചിത്രത്തിലുള്ളതെന്നാണ് വാദം. റഫിയുടെ മകൻ ഉൾപ്പെടെ നിരവധി പേർ ഈ ആരോപണത്തോടൊപ്പമുണ്ട്. സിനിമിയിലെ ഒരു സംഭാഷണമാണു മുഹമ്മദ് റഫിയുടെ കുടുംബത്തേയും ആരാധകരേയും വേദനിപ്പിച്ചത്. 

മുഹമ്മദ് റഫി ഗാതേ നഹീ റോട്ടേ തേ( മുഹമ്മദ് റഫി പാടുകയല്ല, അധികവും കരയുകയായിരുന്നു...)എന്ന ഡയലോഗ് ആണു വിവാദമായത്. സിനിമയിൽ അനുഷ്ക ശർമ അവതരപ്പിച്ച കഥാപാത്രം പറഞ്ഞ ഈ വാക്കുകൾ റാഫിയെ അപമാനിക്കുന്നുവെന്നതാണെന്നാണ് അദ്ദേഹത്തിന്റെ പുത്രൻ ഷാഹിദ് പറയുന്നത്. "ഈ ഒരു സംഭാഷണം കൊണ്ട് സിനിമയ്ക്കെന്തെങ്കിലും മുന്നേറ്റമുണ്ടാകുമോ? ഇത് ഇല്ലെന്നു കരുതി എന്തെങ്കിലും കുറവുണ്ടോ? അപ്പോൾ ആ സാഹചര്യത്തിൽ എന്താണ് ഈ ഒരു വാക്യം ഉൾ‌പ്പെടുത്തുന്നതിന്റെ ആവശ്യകത? ആരെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഇതൊക്കെ എഴുതുമ്പോൾ ഓർത്തില്ലേ?" ഷാഹിദ് ചോദിക്കുന്നു. അനാവശ്യമായ കാര്യമാണിത്. പ്രണയഗീതങ്ങൾ മുതല്‍ ഖവ്വാലി വരെ പാടിയ ആളാണ് അദ്ദേഹം. ഇങ്ങനെയൊക്കെ പറയുന്നത് തീർത്തും പരിഹാസ്യമായ കാര്യമാണ്. അദ്ദേഹം പറഞ്ഞു.

പ്രമുഖ ഗായകനായ മുഹമ്മദ് അസീസ് ഫെയ്സ്ബുക്ക് വിഡിയോയിൽ കടുത്ത വിമർശനമാണ് കരൺ ജോഹറിനെതിരെ ഉന്നയിച്ചത്. സമൂഹ മാധ്യമങ്ങളിലും നിരവധിപേർ ഈ സംഭാഷണത്തെ വിമർശിച്ചു രംഗത്തെത്തി.