അമ്മയുടെ സമ്മാനം, ചിത്രയ്ക്കിത് അവിസ്മരണീയം

മലയാളത്തിന്റെ വാനമ്പാടിയാണെങ്കിലും തമിഴരുടെ മനംകവർന്ന ഗായികയാണു കെ.എസ് ചിത്ര. അവരുടെ അമ്മ, ജയലളിത കടന്നുപോകുമ്പോൾ ഒരിക്കലും മറക്കാനാകാത്തൊരു അനുഭവം അവർ കെ.എസ്. ചിത്രയ്ക്കും സമ്മാനിച്ചിട്ടുണ്ട്. അവിസ്മരണീയമായ ഒരു അനുഭവം.

അമ്മയെ അടുത്തു കാണുവാനൊന്നും ഞാൻ അധികം പോയിട്ടില്ല. പക്ഷേ കലാകാരൻമാരോടെല്ലാം ഒരു പ്രത്യേക സ്നേഹമായിരുന്നു. അവർ നന്നായി പാടുകയും ചെയ്യുമായിരുന്നല്ലോ. അഭിനേത്രിയുമായിരുന്നു. ആ സ്നേഹം ഞാനും അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ ആദരം ഏറ്റുവാങ്ങാൻ പോയ സമയത്തായിരുന്നു അത്. അന്നെടുത്ത ഫോട്ടോ ഒരു ആൽബമാക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്.
പക്ഷേ അതിനേക്കാളേറെ ആ മനസ് അറിഞ്ഞത് എന്റെ മകൾ പോയ സമയത്തായിരുന്നു. അവൾക്കായി ഒരു കുടീരം നിർമ്മിക്കുവാനായി ഞാൻ അപേക്ഷ സമർപ്പിച്ച ഉടൻ തന്നെ അതിന് അനുമതി തന്നു. കാലമെത്ര കടന്നാലും അതു ഞാൻ മറക്കില്ല. ജനത്തിരക്കു കാണുമ്പോൾ തന്നെ പേടിയാകുന്നു. എങ്ങനെ ചെന്നെത്തുമെന്നറിയില്ല. പക്ഷേ എങ്ങനെയെങ്കിലും ചെന്നെത്തിയേ തീരൂ. ആ മുഖം അവസാനമായി ഒന്നു കാണണമെന്നുണ്ട്. കെ.എസ് ചിത്ര പറഞ്ഞു.