87 വർഷത്തിനിടയിൽ ഇതാദ്യം: പാട്ടിന്റെ കലാനിധി കന്യാകുമാരി

കർണാടക സംഗീതത്തിലെ പ്രതിഭകള്‍ക്ക് നൽകിവരുന്ന ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ സംഗീത കലാനിധി പുരസ്കാരം എ. കന്യാകുമാരിക്ക്. അവാർഡിന്റെ 87 വര്‍ഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായിട്ടാണ് ഒരു വനിതാ വയലിനിസ്റ്റിന് ഈ പുരസ്കാരം നൽകി ആദരിക്കുന്നത്. 

വയലിൻ വായനയ്ക്കൊപ്പമുള്ള ശ്രേഷ്ഠമായ അഞ്ചു പതിറ്റാണ്ടുകളാണു കന്യാകുമാരിയെ സംഗീത ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. സംഗീത പരിപാടികളിലൂടെ മാത്രമല്ല അധ്യാപന രംഗത്തും മറ്റു കലാപ്രവർത്തനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയ്ക്കുള്ള പുരസ്കാരം ഒരേ സ്വരത്തിലാണ് അക്കാദമി അംഗീകരിച്ചതെന്ന് മ്യൂസിക് അക്കാദമി പ്രസിഡന്റ് എൻ.മുരളി പറ‍ഞ്ഞു. 

ഇവടുരി വിജയേശ്വർ റാവു, എം. ചന്ദ്രശേഖരൻ. എംഎൽ വസന്തകുമാരി തുടങ്ങിയ പ്രതിഭാധനരുടെ ശിഷ്യത്വമാണു കന്യാകുമാരിയെ വാർത്തെടുത്ത്. ആന്ധ്രപ്രദേശിലെ വിജയനഗരത്തു ജനിച്ച കന്യാകുമാരി സംഗീത രംഗത്തു കൂടുതൽ പഠനം നടത്തുവാനാണു ചെന്നൈയിലെത്തിയത്. പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട് ഈ വനിതയെ.