നൊമ്പരമായി മണിയുടെ അവസാന ഗാനം

‘‘ഇന്നലെ ഇത്തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ, തെല്ലുതെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിൽ ഉറങ്ങിയല്ലോ...’’ കലാഭവൻ മണി അവസാനമായി പാടിയതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ഗാനം വൈറലായി മാറുന്നു.

അക്രമരാഷ്ട്രീയത്തിനെതിരായ സന്ദേശം പകരുന്ന ഗാനത്തിലെ പല വരികളും ഏറെ ഹൃദയസ്പർശിയായാണ് മണി പാടിയിരിക്കുന്നത്. വീടിനും നാടിനും സൂര്യതേജസായി നിലകൊണ്ട ഒരാൾ ഒടുവിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി മാറുന്നതാണ് പാട്ടിന്റെ ഉള്ളടക്കം.

ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജനിച്ചുവളരുകയും രാഷ്ട്രീയ പ്രവർത്തകനായി മാറുകയും ചെയ്യുന്നയാൾ കൊലക്കത്തിക്ക് ഇരയാകുന്നത് നൊമ്പരമുണർത്തുന്ന വരികളിലൂടെ മണി പ‍ാടുന്നു. ഓർമകൾ പോയ്മറഞ്ഞു, പാട്ടുകൾ നിന്നു... എന്ന വരികളോടെയാണ് ആറര മിനിറ്റ് നീളുന്ന പാട്ട് അവസാനിക്കുന്നത്.