പുതിയ ആൽബത്തിന്റെ വിജയത്തിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ കാര്യത്തിലും റെക്കോർഡ് തിരുത്തി മുന്നേറുകയാണ് പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ആരാധകരുണ്ടായിരുന്ന കിം കാർദഷിയാനേയും ബിയോൺസിനേയും ഒറ്റയടിക്ക് പിന്തള്ളിയാണ് സ്വിഫ്റ്റ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സ്വിഫ്റ്റിന്‍റെ ഇൻസ്റ്റഗ്രാമിൽ 47 ദശലക്ഷം ആരാധകരുള്ളപ്പോൾ കിം കാർദഷിയാനും ബിയോൺസിനും 46 ദശലക്ഷം പിന്തുടർച്ചക്കാരാണുള്ളത്.
കഴിഞ്ഞ ദിവസമാണ് സ്വിഫ്റ്റ് തന്റെ പുതിയ ഗാനം വൈഡസ്റ്റ് ഡ്രീംസ് പുറത്തിറക്കിയത്. താരത്തിന്റെ ആദ്യ പോപ്പ് ആൽബമായ 1989 ലെ ഏഴാമത്തെ ഗാനമായ വൈഡസ്റ്റ് ഡ്രീംസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ഏകദേശം ആറ് കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടത്. കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേക്ക് ചുടവുമാറിക്കൊണ്ട് ടെയ്‌ലർ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യ ആൽബം 1989 സ്വിഫ്റ്റിന്റെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. ആൽബത്തിലെ ബ്ലാങ്ക് സ്‌പെയ്‌സ്, ഷെയ്ക്ക് ഇറ്റ് ഓഫ് എന്നീ ഗാനങ്ങൾക്ക് വിഡിയോ സ്ട്രീമിംഗ് സൈറ്റായ വിവോയിൽ നൂറ് കോടിയിൽ അധികം കാണികളുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വിറ്റുപോകുന്ന ആൽബം, 2002 ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ച്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു. 2006 ൽ പുറത്തിറക്കിയ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്(2008), സ്പീക്ക് നൗ(2010), റെഡ്(2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്‌ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.