ഔസേപ്പച്ചന്‌ പിറന്നാള്‍ മധുരം

ഈണം എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീതമൊരുക്കി മലയാള സിനിമാ സംഗീത ലോകത്തേക്ക് കടന്നുവന്ന ഔസേപ്പച്ചൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലധികമായി മലയാള സംഗീതത്തിന്റെ നിറസാന്നിധ്യമാണ്. ഇന്നും കാതിന് കേൾക്കാൻ ഇമ്പമുള്ളതും ശ്രോതാവിന് ആനന്ദം നൽകുന്നതുമായി നിരവധി ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങുന്നത്. ആ സംഗീത പ്രതിഭയ്ക്ക് ഇന്ന് പിറന്നാളാണ്‌.

വോയ്സ് ഓഫ് തൃശൂര്‍ വാദ്യ വൃന്ദത്തില്‍ വയലിന്‍ വായനക്കാരനായിരുന്ന ഔസേപ്പച്ചന്‍ മലയാള സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകനായി മാറിയത് അദ്ദേഹത്തിന്റെ നൈസര്‍ഗികമായ പ്രതിഭ കൊണ്ടുമാത്രമായിരുന്നു. ഉണ്ണികളെ ഒരു കഥപറയാം...., കാതോടു കാതോരം...എന്നിങ്ങനെ തുടങ്ങി ആയിരകണക്കിന്‌ ഗാനങ്ങളാണ്‌ ഔസേപ്പച്ചന്‍ മലയാളത്തിന്‌ സമ്മാനിച്ചിട്ടുള്ളത്.

പ്രമുഖ സംഗീത സംവിധായകന്‍ പരവൂര്‍ ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍ പെട്ടതാണ്‌ സിനിമാ രംഗത്തേക്കുള്ള വരവിന് കാരണമായത്. പിന്നീട് മദ്രാസില്‍ വയലിനിസ്റ്റായി ജോലിചെയ്യുമ്പോള്‍ കിട്ടിയ അവസരം അദ്ദേഹം പരമാവധി ഉപയോഗിച്ചു. അങ്ങനെ ഈണം എന്ന സിനിമയ്ക്കു വേണ്ടി പശ്ഛാത്തല സംഗീതമൊരുക്കി സിനിമാ രംഗത്ത് പ്രവേശനം നടത്തി. ഭരതന്‍ സംവിധാനം ചെയ്ത കാതോടു കാതോരം ആയിരുന്നു ഔസേപ്പച്ചന്‍ സ്വന്തമായി സംഗീത സംവിധാനം ചെയ്ത ആദ്യത്തെ സിനിമ.

ദേവദൂതര്‍ പാടി... കാതോടു കാതോരം... നീയെന്‍ സര്‍ഗ സംഗീതമേ....എന്നിവ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളായി മാറിയതോടെ ഔസേപ്പച്ചന്‍ എന്ന സംവിധായകന്‍ മലയാളത്തിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.

ഔസേപ്പച്ചന്‍ ഈണം നല്‍കിയ ചില ഗാനങ്ങള്‍ 

കണ്ണാം തുമ്പീ പോരാമോ

ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന

ഉണ്ണികളെ ഒരു കഥ പറയാം

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ

കണ്ടാൽ ചിരിക്കാത്ത

ദൂരെ ദൂരെ ഏതോ...

നീ എൻ സർഗ്ഗ സൗന്ദര്യമേ

പാതിരാമഴയേതോ