വൈക്കം വിജയലക്ഷ്മിയ്ക്ക് ജന്മദിനം

വൈക്കം വിജയലക്ഷ്മി

മലയാളിയുടെ ഗൃഹാതുരത്വത്തിന് ഏറെ പരിചിതമാണ് ഈ ശബ്ദം, മലയാള പിന്നണിഗാനശാഖയ്ക്ക് നഷ്ടമായി എന്ന് കരുതിയ ഈണവും താളവും സ്വരമാധുരിയും നമുക്ക് തിരികെ തന്ന ഈ ശബ്ദം വൈക്കം വിജയലക്ഷ്മിയുടേതാണ്. വൈക്കം ഉദയനാപുരം എന്ന ചെറുഗ്രാമത്തിൽ നിന്ന് മലയാളിയുടെ പ്രിയ ഗായികയായി മാറി. വിജയദശമിനാളിൽ ജനിച്ചതുകൊണ്ട് വിജയലക്ഷ്മിയായി. അച്ഛന്റെ അമ്മയായിരുന്നു വിജയലക്ഷ്മി എന്ന പേര് നൽകിയത്. അഞ്ച് വയസുവരെ ചെന്നൈയിലായിരുന്നു താമസം. അതിന് ശേഷമാണ് നാട്ടിലെത്തിയത്.

ഉത്രാടം നക്ഷത്രത്തില്‍ ജനിച്ച വിജയലക്ഷ്‌മിയുടെ പിറന്ന നാള്‍ ഈ വര്‍ഷം സെപ്‌റ്റംബര്‍ 28ന്‌ ആയിരുന്നു. അന്ന് ആഘോഷപൂര്‍വ്വം സദ്യയൊക്കെ വച്ച് ഗുരുനാഥന്‍മാരെയും അടുപ്പമുള്ളവരെയും ക്ഷണിച്ച് അടിച്ചുപൊളിച്ചുവെന്ന് വിജയലക്ഷ്‌മി തന്നെ പറയുന്നു. ജനിച്ച ദിനം ഒക്‌ടോബര്‍ ഏഴിനാണ്‌. എന്നാല്‍ എല്ലാവര്‍ഷവും നാളിനാണ്‌ ആഘോഷങ്ങള്‍ ക്ഷേത്ര ദര്‍ശനവുമെല്ലാം നടത്തുന്നത്. സംഗീതവാസന ജന്മനാ കിട്ടിയ സൗഭാഗ്യമാണ്, ഒന്നര വയസുമുതൽ പാട്ടുപാടുമായിരുന്ന വിജയലക്ഷ്‌മി ഇന്ന് മലയാള പിന്നണിഗാനരംഗത്തെ ഒരു അഭിവാജ്യഘടകമായി മുന്നേറുന്നു.

സിന്ധുഭൈവരി രാഗത്തിൽ ഇളയരാജ ഈണം ചെയ്ത് ചിത്രച്ചേച്ചി പാടിയ ഞാനൊരു സിന്ത് കാവടി സിന്ത് എന്ന പാട്ടായിരുന്നു കുഞ്ഞുനാളിൽ വിജയലക്ഷ്‌മിയുടെ ഇഷ്ടഗാനം. ആറുവയസുള്ളപ്പോൾ യേശുദാസിനെ മാനസഗുരുവായി കണ്ട് ദക്ഷിണ സമർപ്പിച്ചു. അമ്പലപ്പുഴ തുളസി ടീച്ചർ, വൈക്കം സുമംഗല ടീച്ചർ, തൃപ്പൂണിത്തുറ വിൻസന്റ് മാഷ്, പ്രസന്ന ടീച്ചർ, മാവേലിക്കര പൊന്നമ്മ ടീച്ചർ, മാവേലിക്കര പി സുബ്രഹ്മണ്യൻ തുടങ്ങിയ നിരവധി ഗുരുക്കൻമാരുണ്ട് വിജയലക്ഷ്‌മിയ്ക്ക്. ഫോണിലൂടെ എം ജയചന്ദ്രനും, യേശുദാസും, കാവാലം നാരായണപണിക്കറുമെല്ലാം സംഗീതം പറഞ്ഞു നൽകാറുണ്ടെന്നും മലയാളത്തിന്റെ പ്രിയഗായിക ഓർക്കുന്നു.

സംഗീത ലോകത്തിലേക്ക് കൈപിടിച്ചു നടത്തിയ മാതാപിതാക്കളെയും തനിക്ക് പാടാൻ കഴിവ് തന്ന ഈശ്വരനും നന്ദി പറയുകയാണ്‌ വിജയലക്ഷ്‌മി ഈ ജന്മദിനത്തില്‍.

വിജയലക്ഷ്മിയുടെ ചില ശ്രദ്ധേയ ഗാനങ്ങൾ

കാറ്റേ...കാറ്റേ... (സെല്ലുലോയ്ഡ്)

ഒറ്റയ്ക്ക് പാടുന്ന... (നടൻ)

ഉപ്പിന് പോണവഴിയേത്..ഉട്ടോപ്യേടെ തെക്കേത് (ഉട്ടോപ്യയിലെ രാജാവ്)

കൈക്കോട്ടും കണ്ടിട്ടില്ല (ഒരു വടക്കൻ സെൽഫി)

കിള്ളാതെ ചൊല്ലാമോ (കനൽ)