ന്യൂഡൽഹി∙ കാസർകോട് കേന്ദ്ര സർവകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന നിർദേശം പുനഃപരിഗണിക്കാമെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പുനൽകി.
കാസർകോട്ട് സംഘപരിവാർ നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയിലാണു വിഷയം ചർച്ചയായത്. കേന്ദ്ര സർവകലാശാലകൾക്കു മഹാന്മാരുടെ പേരു നൽകേണ്ടതില്ലെന്ന നയമാണു സർക്കാരിന്റേതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ഈയിടെ കൊടിക്കുന്നിൽ സുരേഷ് എംപിക്കുള്ള കത്തിൽ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർവകലാശാലകളിൽ 12 എണ്ണം മഹാന്മാരുടെ പേരുകളിലായതിനാൽ ഇക്കാര്യത്തിൽ സാങ്കേതിക തടസ്സമില്ലെന്ന് ആർഎസ്എസ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയപ്പോഴാണു പുനഃപരിഗണിക്കാമെന്നു ജാവഡേക്കർ അറിയിച്ചത്.
ഡൽഹിയിൽ മടങ്ങിയെത്തിയാലുടൻ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.