കാൻസർ ഭേദമായവർക്ക് സാമ്പത്തിക സുരക്ഷയേകാൻ

മുംബൈയിലെ ഐടി കൺസൽറ്റന്റായ നാൽപ്പതുകാരി റിയ കപൂർ വളരെയേറെ സന്തോഷിക്കേണ്ടതാണ്. കാരണം അവരെ ബാധിച്ച സ്തനാർബുദം നീണ്ട ചികിൽസകൾക്കു ശേഷം പൂർണമായും ഭേദമായിരിക്കുന്നു. എന്നാൽ അവർ ആശങ്കയിലാണ്; ഇനിയും കാൻസർ തന്നെ ആക്രമിച്ചാൽ എന്തുചെയ്യും. ചികിൽസയെയോ ആരോഗ്യപരമായ കാര്യങ്ങളെയോ കുറിച്ചല്ല ആശങ്ക. ഇനിയൊരു ചികിൽസ ആവശ്യമായി വന്നാൽ അതിനുള്ള പണം എവിടെനിന്നു കണ്ടെത്തും എന്നതാണവരുടെ ചിന്ത. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നു. ഒരിക്കൽ കാൻസർ ബാധിച്ചിരുന്നതിനാൽ മെഡിക്കൽ ഇൻഷൂറൻസും പ്രായോഗികമല്ല എന്നതാണവരുടെ ഭയം വർധിപ്പിക്കുന്നത്. 

കാൻസർ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പറയേണ്ടതില്ല. അതു സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതങ്ങളും പലർക്കും താങ്ങാനാവാത്തതായിരിക്കും. കീമോ തെറപ്പിയും റേഡിയേഷനുമെല്ലാം കഴിഞ്ഞ് പൂർണമായും ഭേദമായി വരുമ്പോഴേക്ക് അതുവരെയുള്ള സമ്പാദ്യമെല്ലാം തീർന്നിരിക്കും. വർഷങ്ങൾക്കുശേഷം വീണ്ടും കാൻസറിന്റെ പിടിയിലേക്കു വീണാൽ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എങ്ങനെ നേരിടും? കാൻസർ ഭേദമായ പലരിലും ഉണ്ടാകുന്ന ഒരു വലിയ ആകാംക്ഷയാണിത്. 

ഇത്തരമൊരു വേളയിൽ ഇൻഷൂറൻസ് പദ്ധതികളെക്കുറിച്ചു ചിന്തിക്കുന്നവർക്കു പലപ്പോഴും നിരാശയാണുണ്ടാകാറ്. നിലവിൽ കാൻസർ കണ്ടെത്തിയിട്ടുള്ളവർക്ക് സാധാരണ മെഡിക്കൽ ഇൻഷൂറൻസ് പോളിസികളിൽ അതിനു പരിരക്ഷ നൽകാറില്ല. 

എന്നാൽ പ്രമുഖ കമ്പനികൾ അവതരിപ്പിച്ചിട്ടുള്ള സ്‌പെഷലൈസ്ഡ് കാൻസർ ഇൻഷൂറൻസ് പോളിസികൾ ഗുണകരമാകും. ഈ പ്രത്യേക ഇനം പോളിസികൾ വൈദ്യ പരിശോധനയൊന്നും കൂടാതെയാണ്  നൽകുന്നതെന്നതാണ് കൂടുതൽ ശ്രദ്ധേയം. മുൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാവും അവ നൽകുക.

ഇത്തരം സാഹചര്യങ്ങളിൽ ഇൻഷൂർ ചെയ്തിട്ടുള്ള വ്യക്തിക്കു രണ്ടാമതും കാൻസർ കണ്ടെത്തുകയാണെങ്കിൽ ഒരു തുക നൽകും. ഇവർക്ക് സാമ്പത്തികമായി വലിയൊരു സഹായം തന്നെയാവും ഇത്തരത്തിലുള്ള പിന്തുണ. ഇതോടൊപ്പം തന്നെ ചില ഇൻഷൂറൻസ് കമ്പനികൾ സാധാരണ മെഡിക്കൽ ഇൻഷൂറൻസിന്റെ ആനുകൂല്യങ്ങളും കാൻസർ അനുബന്ധമല്ലാത്ത രോഗങ്ങളുടെ ചികിൽസയ്ക്കുള്ള ചെലവുകളും നൽകും. രോഗ ചികിൽസയ്ക്കായി വൻ ചെലവുണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരം പോളിസികൾ വലിയൊരു അനുഗ്രഹം തന്നെയായിരിക്കും. 

ആനന്ദ് രവി, എക്‌സിക്യൂട്ടിവ് ഡയറക്ടർ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈയ്ഡ് ഇൻഷൂറൻസ്