സ്വർണാഭരണ വ്യവസായം: നയ രൂപീകരണ നടപടികൾക്കു വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി

ന്യൂഡൽഹി ∙ സ്വർണാഭരണ കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ സ്ഥാപന സംവിധാനം ഏർപ്പെടുത്തുമെന്നു കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. സ്വർണ ബോർഡ് രൂപീകരിക്കണമെന്ന വ്യവസായികളുടെ ആവശ്യം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. സ്വർണാഭരണ വ്യവസായത്തിന്റെ വളർച്ചയ്ക്കുള്ള നയരൂപീകരണ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യ ഗോൾഡ് ആൻഡ് ജ്വല്ലറി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ ഇറക്കുമതി തീരുവ വിഷയം പുനഃപരിശോധിക്കാൻ സർക്കാർ തയാറാണെന്നു വാണിജ്യ സെക്രട്ടറി റീത്ത തെയോഷ്യ പറഞ്ഞു.

ജെംസ് ആൻ‍ഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) ചെയർമാൻ പ്രവീൺ ശങ്കർ പാണ്ഡ്യ അധ്യക്ഷത വഹിച്ചു. വേൾഡ് ഗോൾഡ് കൗൺസിൽ എംഡി: പി.ആർ. സോമസുന്ദരം, വാണിജ്യ ജോയിന്റ് സെക്രട്ടറി മനോജ് കുമാർ ദ്വിവേദി തുടങ്ങിയവർ പ്രസംഗിച്ചു. വിദേശ പ്രതിനിധികളടക്കം നാനൂറോളം പേരാണ് രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

കേരളത്തിൽ നിന്നു ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ, ഓൾ ഇന്ത്യ ഹാൾമാർക്കിങ് സെന്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ജയിംസ് ജോസ് എന്നിവർ പങ്കെടുത്തു.