‘ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടു’മെന്ന സംഘാടകരുടെ പറച്ചിലിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ ഇത്തവണ ‘സ്വാമി’ തേങ്ങയുടച്ചു മാതൃകയായി. പറഞ്ഞുവന്നതു കലോൽസവ മാന്വലിന്റെ കാര്യമാണ്. ലേറ്റായി വന്താലും സ്റ്റൈലായി വരുവേൻ എന്ന മട്ടിലാണു കാര്യങ്ങൾ. അടിമുടി പരിഷ്കരിച്ചാണു വരവ്. ഘോഷയാത്രയ്ക്കു ഫുൾസ്റ്റോപ്പിട്ടു. വേദികളുടെ എണ്ണം കൂട്ടി ദിവസം കുറച്ചു. മധുരം കൂട്ടി കടുപ്പം കുറച്ച്.. എന്നൊക്കെ പറയുന്ന ലൈൻ.
ഏതായാലും നന്നായി. അല്ലെങ്കിൽ ആ പേരും പറഞ്ഞാകും ഗെഡികളെല്ലാകൂടി അടി തുടങ്ങുന്നത്. ഇനി അടികൂടിയിട്ടേ പോകൂ എന്നാണു തീരുമാനമെങ്കിൽ സൂക്ഷിച്ചോ.. നഗരിമുഴുവൻ കാക്കിപ്പടയുടെ പടംപിടിത്തമാണ്. 300 താൽക്കാലിക ക്യാമറകൾ സ്ഥാപിക്കാനാണു പദ്ധതി. നഗരത്തിൽ ചുറ്റിത്തിരിയുന്ന സകലയെണ്ണത്തിനെയും നോട്ടമിട്ടിട്ടുമുണ്ട്.
അങ്ങനെ അടിമുടി സുരക്ഷയൊരുക്കി, മാന്വൽ പരിഷ്കരിച്ച്, പരാതിക്കും പരിഭവത്തിനും ഇടയില്ലാത്തവിധം ക്രമീകരണങ്ങൾ ഒരുക്കുമ്പോൾ മികച്ച കലോൽസവംതന്നെ സൂത്രധാരനും ആശംസിക്കുന്നു. എന്നാലും ആ വഴിയൊക്കെ സൂത്രധാരനും ചുറ്റിത്തിരിയും. കുറ്റംപറയാൻ മാത്രമല്ല, നല്ലതു കണ്ടെത്തിയാൽ അഭിനന്ദിക്കാൻ കൂടി.