ഷെൽ പൊട്ടിത്തെറിച്ചു: പരീക്ഷണപ്പീരങ്കിയുടെ ബാരൽ തകർന്നു

ജയ്പുർ∙ മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമിത പീരങ്കി എം777 ഹവിറ്റ്സറിന്റെ ബാരൽ, ഷെൽ പൊട്ടിത്തെറിച്ചു നശിച്ചു. സൈന്യത്തിലേക്ക് എടുക്കും മുൻപ് പൊഖ്റാനിൽ നടത്തിയ ശേഷി പരിശോധനയ്ക്കിടെയാണു സംഭവം.

നാലുമാസത്തിനിടെ മൂന്നാമത്തെ തവണയാണു ഷെല്ലുകൾ ഇപ്രകാരം പൊട്ടിത്തെറിക്കുന്നത്. ഓർഡിനൻസ് ഫാക്ടറി ബോർഡാണു ഷെല്ലുകൾ നിർമിച്ചത്. ആർക്കും അപകടമില്ല.

പീരങ്കി നിർമിച്ച അമേരിക്കൻ കമ്പനിയായ ബിഎഇ, ഇന്ത്യൻ സൈന്യം എന്നിവർ സംഭവത്തിൽ അന്വേഷണം നടത്തി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 70 കോടി ഡോളറിന്റെ (ഏകദേശം 4482 കോടി രൂപ ) കരാർ പ്രകാരം വാങ്ങിയ പീരങ്കികളാണ് ഇവ. ചൈനാ അതിർത്തിയിലെ ഉയരം കൂടിയ സ്ഥലങ്ങളിലെ സൈനികദൗത്യങ്ങൾക്കാവും ഇവ ഉപയോഗിക്കപ്പെടുക.