രാജ്കോട്ട് സഹകരണ ബാങ്കിൽ 871 കോടി കള്ളപ്പണ നിക്ഷേപം

ന്യൂഡൽഹി ∙ രാജ്കോട്ട് ആസ്ഥാനമായുള്ള സഹകരണ ബാങ്കിൽ കഴിഞ്ഞ നവംബർ എട്ടിനുശേഷം 871 കോടി സംശയകരമായവിധം നിക്ഷേപിച്ചതിനെക്കുറിച്ച് ആദായനികുതിവകുപ്പ് അന്വേഷണം ആരംഭിച്ചു.

30 അക്കൗണ്ടുകൾ വഴി ഒരുകോടി രൂപ ബാങ്കിന്റെ മുൻ ഡയറക്ടറുടെ മകന്റെ പേരിൽ എത്തി. വൈസ് ചെയർമാന്റെ അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച 64 ലക്ഷം രൂപ താമസിയാതെ ഒരു സ്വർണക്കടക്കാരന്റെ പേരിലേക്കു മാറ്റിയതായി കണ്ടെത്തി.

പുതുതായി തുറന്ന 4500 അക്കൗണ്ടുകളിൽ 62 എണ്ണത്തിൽ ഒരേ മൊബൈൽ നമ്പറാണു നൽകിയിട്ടുള്ളത്. 871 കോടിയുടെ നിക്ഷേപത്തിൽ കൂടുതലും അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ആയിരുന്നു.

ഡിസംബർ 30 വരെയുള്ള കാലയളവിൽ 108 കോടി സംശയകരമായി പിൻവലിച്ചിട്ടുമുണ്ട്. 30 കോടി വരെയുള്ള വൻ ഇടപാടുകളും നടന്നു. 10 കോടി നിക്ഷേപിച്ചതു കാലങ്ങളായി ഇടപാടുകൾ നടന്നിട്ടില്ലാത്ത അക്കൗണ്ടിലാണ്.