തൊഴിൽ ശക്തി സർവേ അടുത്ത വർഷം മുതൽ കൃത്യമായി ലഭ്യമാക്കും

ന്യൂഡൽഹി ∙ രാജ്യത്തെ തൊഴിൽ ശക്തി സർവേ വിവരങ്ങൾ അടുത്ത വർഷം മുതൽ കൃത്യമായി ലഭ്യമാക്കുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണ മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ സർവേയ്ക്കു തുടക്കം കുറിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ നഗരങ്ങളിലെ തൊഴിൽ ശക്തി വിവരം മൂന്നു മാസത്തിലൊരിക്കലും ഗ്രാമങ്ങളിലേതു വർഷത്തിലൊരിക്കലും പ്രസിദ്ധീകരിക്കും.

രാജ്യത്തെ തൊഴിൽ ശക്തി ആസൂത്രണത്തിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സർവേ നിർണായക ഘടകമാകുമെന്നു മന്ത്രി പറഞ്ഞു. നിലവിൽ അഞ്ചു വർഷത്തിലൊരിക്കൽ മാത്രമാണു തൊഴിൽ ശക്തി സർവേ നടത്തിയിരുന്നത്.

രാജ്യത്തു 150 കോടി രൂപയിലധികം ചെലവു വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമാണ പുരോഗതി ഓൺലൈൻ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നതിനാൽ നിർമാണം വൈകുന്നതു മൂലമുള്ള അധികച്ചെലവു കുറയ്ക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അധികച്ചെലവ് 2014ൽ 19 ശതമാനമായിരുന്നത് ഇപ്പോൾ 11.19 ശതമാനമായി കുറച്ചുവെന്നും അദ്ദേഹം അറിയിച്ചു.