ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ഇന്നു ചുമതലയേൽക്കും. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് ജെ.എസ്. കേഹാർ വിരമിച്ച ഒഴിവിലാണു സ്ഥാനാരോഹണം. മുത്തലാഖും സ്വകാര്യതയുമായി ബന്ധപ്പെട്ട ചരിത്രപ്രധാന വിധികളിലൂടെ സുപ്രിം കോടതി രാജ്യാന്തര ശ്രദ്ധയാകർഷിച്ചതിനു പിന്നാലയാണു പുതിയ ചീഫ് ജസ്റ്റിസ് അധികാരമേൽക്കുന്നത്.

ദേശീയചിഹ്നങ്ങളോട് ആദരവുയർത്തേണ്ടതു നിയമപരമായ ബാധ്യതയായി കാണുന്ന ന്യായാധിപനാണു മിശ്ര. സിനിമാശാലകളിൽ ദേശീയഗാനം നിർബന്ധമാക്കിയ വിധി അദ്ദേഹത്തിന്റേതായിരുന്നു. അയോധ്യ തർക്കം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങൾ പുതിയ ചീഫ് ജസ്റ്റിസിനെ കാത്തിരിക്കുന്നു.

ഒഴിവുകൾ നികത്തി ജുഡീഷ്യറിയെ ഭരണപരമായി കാര്യക്ഷമമാക്കുകയെന്ന വെല്ലുവിളിയും മുന്നിലുണ്ട്.