തമിഴ്നാട്: വിശ്വാസവോട്ടെടുപ്പിന് സ്റ്റേ നീട്ടി ഹൈക്കോടതി

ചെന്നൈ∙ തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഇതോടെ, അണ്ണാ ഡിഎംകെയിലെ 18 ദിനകരപക്ഷ എംഎൽഎമാരെ അയോഗ്യരാക്കി വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ എടപ്പാടി പളനിസാമി സർക്കാരിനു തൽക്കാലം കഴിയില്ല.

എന്നാൽ 18 പേർക്കും സ്പീക്കർ കൽപിച്ച അയോഗ്യത സ്റ്റേ ചെയ്യാൻ ജസ്റ്റിസ് എം. ദുരൈസാമി വിസമ്മതിച്ചു. അതേസമയം, ഇവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകരുതെന്നു തിരഞ്ഞെടുപ്പു കമ്മിഷനു നിർദേശം നൽകി.

അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ പരാതിയിൽ സ്പീക്കർക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അണ്ണാ ഡിഎംകെ ചീഫ് വിപ്പിനും കോടതി നോട്ടിസ് അയച്ചു.
അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്തു എംഎൽഎമാർ നൽകിയ ഹർജിയും വിശ്വാസ വോട്ടെടുപ്പ് ആവശ്യവുമായി ഡിഎംകെ സമർപ്പിച്ച ഹർജിയുമാണു കോടതി പരിഗണിച്ചത്.