അർബുദ രോഗിയായ പതിനാറുകാരിക്ക് പീഡനം

ലക്നൗ ∙ രക്താർബുദത്തിനു ചികിൽസയിലായിരുന്ന പതിനാറുകാരിയെ പരിചയക്കാരനായ യുവാവും കൂട്ടാളിയും ചേർന്നു പീഡിപ്പിച്ചശേഷം റോഡരികിൽ ഉപേക്ഷിച്ചു. ഹതാശയായ പെൺകുട്ടി അഭയം തേടിയ മൂന്നാമത്തെയാളും അവളെ വെറുതെവിട്ടില്ല. സരോജിനി നഗറിൽ താമസിക്കുന്ന പെൺകുട്ടി ശനിയാഴ്ച തൊട്ടടുത്തുള്ള മാർക്കറ്റിൽ പോയി മടങ്ങുന്ന വഴി പരിചയക്കാരനായ യുവാവ് വീട്ടിലെത്തിക്കാമെന്നു പറഞ്ഞു ബൈക്കിൽ കയറ്റി.

വാഹനം ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ചശേഷം ഇയാൾ സുഹൃത്തിനെയും വിളിച്ചുവരുത്തി പീഡിപ്പിച്ചു. ആറു മണിക്കൂറോളം തടഞ്ഞുവച്ചശേഷം റോഡരികിൽ ഉപേക്ഷിച്ചു കടന്നു. ഇതുവഴി ബൈക്കിൽ വന്ന മൂന്നാമനും വീട്ടിലെത്തിക്കാമെന്നു പറഞ്ഞു കുട്ടിയെ കയറ്റിക്കൊണ്ടുപോയി മറ്റൊരിടത്തു വച്ചു പീഡിപ്പിച്ചു. അർധരാത്രിയോടെ അവശയായി വീട്ടിലേക്കു പോയ പെൺകുട്ടിയെ കണ്ട നാട്ടുകാരാണു പൊലീസിൽ അറിയിച്ചത്.