ലക്നൗ∙ ഉത്തർപ്രദേശിൽ മിർസാപുരിലെ അറോറയിൽ ഫ്രാൻസിൽ നിന്നുള്ള 11 അംഗ വിനോദസഞ്ചാരി സംഘത്തെ യുവാക്കളുടെ സംഘം മർദിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തതായി പരാതി. ഞായറാഴ്ച വൈകിട്ട് അറോറയിൽ കാഴ്ചകൾ കണ്ടു മടങ്ങുകയായിരുന്ന സഞ്ചാരികളെ വടികളുമായെത്തിയ യുവാക്കളുടെ സംഘം പ്രകോപനമൊന്നുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാരിയായ സഹായി റിയ ദത്ത് പറഞ്ഞു.
ഒരാള്‍ക്കു സാരമായ പരുക്കേറ്റു. സംഭവത്തോടനുബന്ധിച്ച് നാലു പേരെ പൊലീസ് അറസ്റ്റുചെയ്തു. ഏതാനും ദിവസം മുൻപു യുപിയിലെ സോനഭദ്രയിൽ റെയില്‍വേ സ്റ്റേഷനില്‍ ജര്‍മന്‍കാരനായ സഞ്ചാരിക്കു മർദനമേറ്റിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 26നു ഫത്തേപുര്‍ സിക്രിയില്‍ സ്വിസ് ദമ്പതികള്‍ക്കു മര്‍ദനമേറ്റിരുന്നു.